യെവെറ്റ് ബെറി, ധർ‌മേന്ദ്ര പ്രധാൻ

 
India

രണ്ട് ദിവസത്തിനിടെ രാജിവച്ചത് രണ്ട് രാജ്യങ്ങളുടെ വിദ്യാഭ്യാസ മന്ത്രിമാർ; പക്ഷേ കാരണങ്ങൾ വ്യത്യസ്തം

വ്യക്തിപരമായ കുറ്റം തെളിഞ്ഞാലും ഇല്ലെങ്കിലും, രാഷ്ട്രീയവും ഭരണപരവുമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്ന ജനാധിപത്യ തത്വം ഇരുരാജ്യങ്ങളിലെയും രാജികളിലൂടെ വീണ്ടും ശ്രദ്ധാകേന്ദ്രമായി

Sarath Nath MS

ഇന്ത്യയിലും ഓസ്ട്രേലിയയിലും വെറും 48 മണിക്കൂറിനിടെ രണ്ട് വിദ്യാഭ്യാസ മന്ത്രിമാർ രാജിവച്ചത് ഭരണ ഉത്തരവാദിത്തത്തെ കുറിച്ചുള്ള ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഇരുവരും തങ്ങളുടെ വകുപ്പുകളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥാനമൊഴിഞ്ഞതെങ്കിലും, രാജിയിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നു.

ഇന്ത്യയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയെ സംബന്ധിച്ച് ഉണ്ടായ ശക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് രാജിവച്ചത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥി സംഘടനകളും പ്രതിപക്ഷ പാർട്ടികളും വിദ്യാഭ്യാസ പ്രവർത്തകരും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ സംഭവങ്ങളുടെ രാഷ്ട്രീയവും ഭരണപരവുമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ആവശ്യമാണ് ഒടുവിൽ രാജിയിലേക്ക് നയിച്ചത്.

അതേസമയം, ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലെ വിദ്യാഭ്യാസ മന്ത്രി യെവെറ്റ് ബെറി രണ്ട് ദിവസം മുമ്പ് രാജിവച്ചിരുന്നു. അവരുടെ വകുപ്പിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ കോടിക്കണക്കിന് ഓസ്ട്രേലിയൻ ഡോളറിന്‍റെ സ്കൂൾ നവീകരണ കരാർ അനുവദിക്കുന്നതിൽ ഗുരുതര അഴിമതി നടത്തിയെന്ന് ഇന്‍റഗ്രിറ്റി കമ്മിഷൻ കണ്ടെത്തിയതോടെയാണ് നടപടി. എന്നാൽ അന്വേഷണത്തിൽ ബെറിക്കെതിരെ വ്യക്തിപരമായ തെറ്റൊന്നും കണ്ടെത്തിയിരുന്നില്ല. എന്നിരുന്നാലും, മന്ത്രിയെന്ന നിലയിൽ വകുപ്പിലെ സംഭവങ്ങൾക്ക് പൂർണ ഉത്തരവാദിത്തം ഏറ്റെടുത്താണ് അവർ രാജി പ്രഖ്യാപിച്ചത്.

രാജി പ്രഖ്യാപിക്കുമ്പോൾ ബെറി, "ഉത്തരവാദിത്തത്തിൽ നിന്ന് ഞാൻ ഒരിക്കലും പിന്മാറിയിട്ടില്ല. ഈ റിപ്പോർട്ട് രാഷ്ട്രീയ നാടകമാകാതിരിക്കാനാണ് ഞാൻ ഈ തീരുമാനം എടുത്തത്. എന്‍റെ സത്യസന്ധതയും ധാർമികബോധവും നഷ്ടപ്പെട്ടിട്ടില്ല," എന്ന് വ്യക്തമാക്കിയിരുന്നു. മന്ത്രിസ്ഥാനം ഒഴിയുന്നെങ്കിലും നിയമസഭാംഗമായി പൊതുസേവനം തുടരുമെന്നും അവർ അറിയിച്ചു.

വ്യത്യസ്ത സാഹചര്യങ്ങളിലായിരുന്നെങ്കിലും, ഇന്ത്യയിലെയും ഓസ്ട്രേലിയയിലെയും ഈ രണ്ട് സംഭവങ്ങളും ഒരു പൊതു സന്ദേശമാണ് നൽകുന്നത്. വിദ്യാഭ്യാസ വകുപ്പിൽ ഉണ്ടായ ഗുരുതര പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ, വ്യക്തിപരമായ കുറ്റം തെളിഞ്ഞാലും ഇല്ലെങ്കിലും, രാഷ്ട്രീയവും ഭരണപരവുമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്ന ജനാധിപത്യ തത്വം ഇരുരാജ്യങ്ങളിലെയും രാജികളിലൂടെ വീണ്ടും ശ്രദ്ധാകേന്ദ്രമായി.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ യെലോ അലർട്ട്

വിദ‍്യാർഥികൾക്കെതിരേ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാൻ അനുമതി നൽകിയതാര്? അമിത് ഷായോട് ചോദ‍്യങ്ങളുമായി രാഹുൽ

ഇഷാന് കിഷന് വിശ്രമം നൽകൂ, പകരം ആ താരത്തെ കളിപ്പിക്കണം; ശ്രേയസിന്‍റെ വിശ്വസ്തനെ പറ്റി ആകാശ് ചോപ്ര

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേർക്ക് ഗുരുതര പരുക്ക്

തമിഴ്നാട്ടിലും ക്ഷേത്രകൊള്ള; പൂജാരി അടക്കം നാല് ജീവനക്കാർ അറസ്റ്റിൽ