ബംഗളൂരു: സഹ്യോഗ് പോർട്ടലിനെതിരായ ഹർജി കർണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെ അപ്പീൽ നൽകുമെന്ന് ഇലോൺ മസ്‌ക് എക്‌സിൽ കുറിച്ചു. സമൂഹ മാധ്യമത്തിലെ ഉള്ളടക്കം നിയന്ത്രിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിൽ പ്രവർത്തനം ആരംഭിച്ച പോർട്ടലാണ് സഹ്യോഗ്. ഇത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് ഹൈക്കോടതി മസ്കിന്‍റെ ഹർജി തള്ളിയത്.
സഹ്യോഗ് പോർട്ടൽ പൊതുജനനന്മയ്ക്കുള്ള ഒരു ഉപകരണമാണെന്നും പൗരന്മാർക്കും സോഷ്യൽ മീഡിയ ഇടനിലക്കാർക്കും ഇടയിലുള്ള സഹകരണത്തിന്‍റെ ഒരു ദീപസ്തംഭമായി നിലകൊള്ളുന്നു എന്നും കർണാടക ഹൈക്കോടതി വിധിയിൽ പരാമർശിച്ചിരുന്നു. ഇതിലൂടെ രാജ്യത്ത് വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കാനാവുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
സോഷ്യൽ മീഡിയയിലെ ഉള്ളടക്കം മോഡറേറ്റ് ചെയ്യാനും നീക്കം ചെയ്യാൻ ഉത്തരവിടാനും ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000 (ഐടി ആക്റ്റ്) സെക്ഷൻ 79(3)(ബി) സർക്കാർ ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് എക്സ് രംഗത്തെത്തിയത്.
ഈ ഉത്തരവിൽ എക്‌സ് വളരെയധികം ആശങ്കാകുലരാണ്. ഇന്ത്യൻ പൗരന്മാരുടെ സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണിതെന്നും മസ്ക് ആരോപിക്കുന്നു. ആഭ്യന്തര മന്ത്രാലയ പോർട്ടലായ സഹ്യോഗിൽ നിന്നും തങ്ങളുടെ പ്രതിനിധികൾക്കും ജീവനക്കാർക്കും സംരക്ഷണം നൽകണമെന്ന് കമ്പനി ആവശ്യപ്പെട്ടു. സഹ്യോഗ് ഒരു "സെൻസർഷിപ്പ് പോർട്ടൽ" ആണെന്നും മസ്ക് ആരോപിച്ചു.
സഹ്യോഗിനെ "സെൻസർഷിപ്പ് പോർട്ടൽ' എന്ന് വിശേഷിപ്പിച്ച മസ്കിന്‍റെ നടപടിക്കെതിരേ കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു. മസ്കിന്‍റെ നടപടി നിർഭാഗ്യകരവും അപലപനീയവുമാണെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞിരുന്നു.