ഫെമ നിയമ ലംഘനം; മിന്ത്രക്കെതിരേ ഇഡി
ന്യൂഡൽഹി: ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഓൺലൈൻ ഇ-കൊമേഴ്സ് സ്ഥാപനമായ മിന്ത്രയ്ക്കും അനുബന്ധസ്ഥാപനങ്ങൾക്കുമെതിരേ പരാതി ലഭിച്ചതായി ഇഡി. 1654 കോടി രൂപയുടെ വിദേശ നാണയ വിനിമയ ചട്ട(ഫെമ) ലംഘനം ചൂണ്ടിക്കാണിച്ചാണ് പരാതി ഫയല്‍ ചെയ്തിട്ടുള്ളതെന്നും എഫ്ഡിഐ നയ പ്രകാരം നിയന്ത്രണങ്ങളുള്ള മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ വ്യാപാരത്തിലാണ് ക്രമക്കേട് ചൂണ്ടിക്കാണിച്ചിട്ടുള്ളതെന്നും ഇഡി വ്യക്തമാക്കുന്നു.
മൊത്ത വ്യാപാരമെന്ന് കാട്ടി വിദേശ നിഷേപം കൈപ്പറ്റുകയും ഉപയോക്താക്കളുമായി നേരിട്ട് വ്യാപാരം നടത്തുകയും ചെയ്തതായി ആരോപണമുണ്ട്. മിന്ത്രയുമായി ബന്ധമുള്ള വെക്ടര്‍ ഇ-കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് റീട്ടെയില്‍ വില്പന നടത്തിയതെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.
ഒരേ സമയം മൊത്ത വ്യാപാരവും ചില്ലര വ്യാപാരവും നടത്തി നിയമം മറികടക്കാൻ ശ്രമിച്ചെന്നും ഇഡി കണ്ടെത്തലുണ്ട്. ഫെമ നിയമലംഘനത്തിലെ വകുപ്പ് 6(3)B പ്രകാരമുള്ള വ്യവസ്ഥകൾ മറികടന്ന് 1654.35 കോടി രൂപയുടെ ഇടപാടുകൾ നടന്നതായും ഇഡി കണ്ടെത്തിയിരുന്നു.