സുഖ്‌ബീർ സിങ് ബാദൽ
മുംബൈ: പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദൾ അധ്യക്ഷനുമായ സുഖ്‌ബീർ സിങ് ബാദലിന് നേരെ ആക്രമണം. മഹാരാഷ്ട്രയിലെ നാന്ദേതിലെ തക്ത് ശ്രി ഹസുർ സാഹിബ് ഗുരുദ്വാരയിൽ വച്ച് വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം. കൈയ്ക്ക് പരുക്കേറ്റ ബാദലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിഹാംഗ് വിഭാഗത്തിൽപ്പെട്ട ആളാണ് കൃപാൺ ഉപയോഗിച്ച് ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബാദലിന്‍റെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന പൊലീസുകാരനും ആക്രമണത്തിൽ പരുക്കേറ്റു.
ആക്രമണം നടക്കുമ്പോൾ ബാദലിന്‍റെ ഭാര്യയും അകാലി ദൾ എംപിയുമായ ഹർസിമ്രത് കൗർ ബാദലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ബാദലിന്‍റെ വയറിൽ കുത്താനാണ് ആക്രമി ശ്രമിച്ചത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥൻ തടയുകയായിരുന്നു. ഇതിനിടെയിലാണ് ഇരുവർക്കും പരുക്കേറ്റത്.
2024 ഡിസംബർ നാലിന് പഞ്ചാബിലെ അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ വച്ച് ബാദലിനെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു.