ന്യൂഡൽഹി: മഹാകുംഭമേളയ്ക്കിടെ ജനുവരി 29-ാം തീയതി തിക്കിലും തിരക്കിലും പെട്ട് മുപ്പതുപേർ മരിക്കുകയും 60 പേർക്ക് പരുക്കേൽക്കുകയും ചെയ്തത് ''അത്ര വലിയ സംഭവമായിരുന്നില്ല" എന്ന് ബിജെപി എംപി ഹേമമാലിനി. ദുരന്തത്തെക്കുറിച്ച് ലോക്സഭയിൽ പരാമർശിക്കുകയും യുപി സർക്കാരിനെ വിമർശിക്കുകയും ചെയ്ത സമാജ്‌വാദി പാർട്ടി എംപി അഖിലേഷ് യാദവിനെ ഹേമമാലിനി പരിഹസിക്കുകയും ചെയ്തു.
''തെറ്റായ വിവരങ്ങളെക്കുറിച്ച് സംസാരിക്കുക എന്നതുമാത്രമാണ് അഖിലേഷിന്‍റെ ജോലി. ഞങ്ങളും കുംഭമേള സന്ദർശിച്ചിരുന്നു. അപകടം സംഭവിച്ചു, പക്ഷേ അത് അത്ര വലിയ കാര്യമൊന്നുമല്ല. സംഭവത്തെ പർവതീകരിക്കുകയാണ്. മഹാകുംഭമേള പോലൊരു വലിയ പരിപാടി വളരെ നല്ലരീതിയിലാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്'', ഹേമമാലിനി പറഞ്ഞു.
മഹാകുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ യഥാര്‍ഥത്തിലുള്ള എണ്ണം ആദിത്യനാഥ് സര്‍ക്കാര്‍ മറച്ചുവയ്ക്കുകയായിരുന്നു എന്നായിരുന്നു അഖിലേഷിന്‍റെ ആരോപണം. നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവേ ആയിരുന്നു അഖിലേഷ് വിമര്‍ശനം.