ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കാനിരിക്കെ ബജറ്റിൽ പ്രഖ്യാപിച്ച ആദായ നികുതി ഇളവ് ബിജെപിയുടെ ഗൂഗ്ലി. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഡൽഹിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ബജറ്റിൽ പാടില്ലെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരുന്നു. ശനിയാഴ്ചത്തെ ബജറ്റിൽ അതുകൊണ്ടുതന്നെ ഡൽഹി കേന്ദ്രീകരിച്ച പ്രഖ്യാപനങ്ങളുണ്ടായില്ല. എന്നാൽ, 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയ നിർണായക പ്രഖ്യാപനമുണ്ടായി. മാസശമ്പളക്കാരുടെ സ്റ്റാൻഡേഡ് ഡിഡക്ഷൻ കൂടിയാകുമ്പോൾ 12.75 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്കാണ് ആനുകൂല്യം.
വോട്ടർമാരിൽ 45 ശതമാനത്തിലേറെ മധ്യവർഗത്തിൽപ്പെടുന്ന ഡൽഹിയിൽ ഇതു തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കും. 2020 നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ വിജയത്തിന് അടിത്തറയിട്ടത് മധ്യവർഗമായിരുന്നു. ഇതേ മധ്യവർഗമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിന്നത്. 15 വർഷം നീണ്ട കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് ഡൽഹി പിടിച്ച എഎപിയുടെ ഭരണം ഒരു ദശകം പിന്നിട്ടു. ഇത്തവണ എഎപിയെ പുറത്താക്കാൻ എല്ലാ മാർഗവും പയറ്റുകയാണ് ബിജെപി. ഇതിനിടെയാണ് അവസാന ഓവറുകളിലെ ഗൂഗ്ലിയായി ആദായനികുതി ഇളവ്.