അമിത് ഷാ
file image
ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാക്കിസ്ഥാൻ വെള്ളം കിട്ടാതെ വലയും. അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ലെങ്കിലും നിർത്തലാക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.
ഉടമ്പടയുടെ ആമുഖത്തിൽ കരാർ ഇരു രാജ്യങ്ങളുടെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണെന്ന് പരാമർശിച്ചിരുന്നു. എന്നാലിത് പാക്കിസ്ഥാൻ ലംഘിച്ചുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ വെള്ളം നമ്മൾ ഉപയോഗിക്കും. പാക്കിസ്ഥാനിലേക്കൊഴുകുന്ന ജലം കനാൽ നിർമിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോവും. വെള്ളത്തിന്‍റെ കുറവ് പാക്കിസ്ഥാനെ ദുരന്തത്തിലാക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ തുടർന്നാണ് സിന്ധൂനദീജല കരാർ ഇന്ത്യ റദ്ദാക്കിയത്. പിന്നാലെ വെള്ളം കിട്ടാതെ പാക്കിസ്ഥാൻ പ്രതിസന്ധിയിലായി. ജലം തടഞ്ഞാൽ യുദ്ധം എന്ന് നേരത്തെ പറഞ്ഞ പാക്കിസ്ഥാൻ സഹായത്തിനായി യുഎൻ രക്ഷാ സമിതിയേയും റഷ്യയേയും സമീപിച്ചിരുന്നു.