ലഖ്നൗ-കാൺപൂർ ഗ്രീൻഫീൽഡ് നാഷണൽ എലിവേറ്റഡ് എക്സ്പ്രസ് വേയിൽ രൂപപ്പെട്ട വിള്ളലുകൾ
ഉന്നാവോ: നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച തികയുന്നതിനു മുൻപ് തന്നെ എക്സ്പ്രസ് വേ തകർന്നു. 4200 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച ഉത്തർപ്രദേശിലെ ലഖ്നൗ-കാൺപൂർ ഗ്രീൻഫീൽഡ് നാഷണൽ എലിവേറ്റഡ് എക്സ്പ്രസ് വേയാണ് തകർന്നത്.
മഴ പെയ്തിനു പിന്നാലെയാണ് പാതയിൽ വിള്ളലുകൾ രൂപപ്പെട്ടത്. നിർമാണത്തിലെ അപാകതയാണ് ഇതിനു കാരണമെന്നാണ് ആരോപണം. ജൂലൈ 13ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി എന്നിവർ ചേർന്നാണ് പാതയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ജൂലൈ 25നാണ് പാതയിൽ വിള്ളലുകൾ രൂപപ്പെട്ട വിവരം പുറത്തുവന്നത്. ഉന്നാവോയിൽ കോരാരി ഗ്രാമത്തിനു സമീപത്താണ് ഏഴ് മീറ്ററോളം നീളത്തിൽ വിള്ളലുകൾ കണ്ടെത്തിയത്. സമാജ്‌വാദി പാർട്ടി നേതാവ് മധുസൂദൻ യാദവ് ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു. പദ്ധതിയിൽ സർക്കാർ നടത്തിയ അഴിമതിയാണ് ഇതിനു കാരണമെന്ന് മധുസൂദൻ യാദവ് ആരോപിച്ചു. വീഡിയോ പുറത്തുവന്നതിനു പിന്നാലെ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്. അതേസമയം വിഷയത്തിൽ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.