കരൂർ ദുരന്തം: വിജയ്‌യുടെ അറസ്റ്റിന് മുറവിളി, പൊട്ടിക്കരഞ്ഞ് ഡിഎംകെ മന്ത്രി
കരൂർ: ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ് കരൂരിൽ. ഉറ്റവരെ നഷ്ടമായി കരയാൻപോലുമാകാതെ തളർന്നിരിക്കുന്നരെയും പരുക്കേറ്റവരെയും കൊണ്ട് നിറഞ്ഞിരിക്കുന്നു ആശുപത്രികൾ. ദുരന്തമുണ്ടായ വേലുസ്വാമിപുരത്ത് ചെരുപ്പുകളും കീറിയ വസ്ത്രഭാഗങ്ങളും പഴ്സുകളും കസേരകളും ചിതറിക്കിടക്കുന്നു.
ദുരന്തത്തിൽപ്പെട്ടവരെ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ ദുഃഖം താങ്ങാനാവാതെ ഡിഎംകെ മന്ത്രി അൻബിൽ മഹേഷ് പൊട്ടിക്കരഞ്ഞു. രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകിയ സെന്തിൽ ബാലാജിക്കു പിന്തുണ നൽകി ശനിയാഴ്ച ദുരന്തമുണ്ടായപ്പോൾ മുതൽ കരൂരിലുണ്ടാരുന്നു അൻബിൽ മഹേഷ്. ഉറ്റവരെ നഷ്ടമായവരുടെ നിലവിളികൾ ഇരുവരെയും ഉലച്ചിരുന്നു. മരണമടഞ്ഞവരുടെ ബന്ധുക്കളെയും പരുക്കേറ്റവരെയും കണ്ടപ്പോൾ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായ അൻബിൽ മഹേഷ് പൊട്ടിക്കരയുകയായിരുന്നു.
ദുരന്തഭൂമിക്കു ചുറ്റും പൊലീസ് ബാരിക്കേഡുകളും ടേപ്പുകളും ഉപയോഗിച്ച് വലയം തീർത്തിട്ടുണ്ട്. ഇവിടെ ടിവികെയുടെ കൊടികളും വെള്ളക്കുപ്പികളും വർണക്കടലാസുകളുമടക്കം ചിതറിക്കിടക്കുന്നു. ദുരന്തമുണ്ടായതു രാത്രിയായതിനാൽ പ്രദേശവാസികൾ പലരും ഇത് അറിഞ്ഞിരുന്നില്ല.
രാവിലെ പാൽ വാങ്ങാനെത്തിയവരിൽ പലരും സംഭവസ്ഥലം കണ്ട് അമ്പരന്നു. ഒരു രാഷ്‌ട്രീയ പാർട്ടിയുടെ പരിപാടിയിൽ തിരക്കുമൂലം ഇത്രയും വലിയ ദുരന്തമുണ്ടാകുന്നത് തന്‍റെ ഓർമയിൽ ആദ്യമെന്ന് എഴുപതുകാരനായ പ്രദേശവാസി പറഞ്ഞു. താരങ്ങളോടുള്ള അമിതമായ ആരാധനയാണ് ഇത്തരം ദുരന്തങ്ങൾക്കു വഴിയൊരുക്കുന്നതെന്നും യുവാക്കൾ മിതത്വം പാലിക്കണമെന്നും അദ്ദേഹം.