പ്രാഥമിക ചികിത്സ തേടി മടങ്ങിയ ആൾ മരിച്ചു; കരൂർ അപകടത്തിൽ മരണസംഖ്യ 40 ആയി
ചെന്നൈ: തമിഴക വെട്രി കഴകത്തിന്‍റെ റാലിക്കിടെയുണ്ടായ അപകടത്തിൽ മരണ സംഖ്യ 40 ആയി. ശനിയാഴ്ച പ്രാഥമിക ചികിത്സ തേടി മടങ്ങിയ യുവാവ് മരിച്ചതോടെയാണ് മരണസംഖ്യ വീണ്ടും ഉയർന്നത്. കരൂർ സ്വദേശിയായ കവിനാണ് മരിച്ചത്.
പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ കവിന് ഞായറാഴ്ച ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ശനിയാഴ്ചയാണ് തമിഴക വെട്രി കഴകത്തിന്‍റെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിക്കുകയും നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തത്. അപകടത്തിൽ ടിവികെ സംസ്ഥാന നേതാക്കളെ പ്രതികളാക്കി കരൂർ പൊലീസ് കേസെടുത്തിരുന്നു. ടിവികെ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരേയാണ് കേസ്. മനപ്പൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. മാത്രമല്ല സെക്ഷൻ 223 അനുസരിച്ച് പൊതു ഉദ്യോഗസ്ഥന്‍റെ ഉത്തരവനുസരിച്ചില്ല എന്ന കുറ്റവും എഫ്ഐആറിലുണ്ട്.