അഞ്ചാമതും ബ്ലൂ ഫ്ലാഗ് നേടി കോവളം ബീച്ച്; അഭിമാനമെന്ന് തമിഴ്നാട് മന്ത്രി
ചെന്നൈ: തുടർച്ചയായി അഞ്ചാമതും ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് സ്വന്തമാക്കി കോവളം ബീച്ച്. തമിഴ്നാട് ധനകാര്യ മന്ത്രി തങ്കം തെന്നരശു സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം പങ്കു വച്ചത്. വൃത്തി, സുരക്ഷ, പാരിസ്ഥിതിക ഉത്തരവാദിത്തം, വെള്ളത്തിന്‍റെ ഗുണമേന്മ, പരിസ്ഥിതി ബോധവത്കരണം, മാനേജ്മെന്‍റ് തുടങ്ങിയ നിരവധി കാര്യങ്ങളിൽ ഉയർന്ന നിലവാരം പുലർത്തുന്ന ബീച്ചുകൾക്ക് ആഗോള തലത്തിൽ നൽകുന്ന അംഗീകാരമാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ്.
ചെങ്കൽപേട്ട് ജില്ല അഡ്മിനിസ്ട്രേഷനെയും വനംവകുപ്പ്, പരിസ്ഥിതി വിഭാഗങ്ങളെയും മന്ത്രി അനുമോദിച്ചിട്ടുണ്ട്. ആഗോള തലത്തിലുള്ള ബ്ലൂ സർട്ടിഫിക്കേഷനായി തമിഴ്നാട് 10 ബീച്ചുകളുടെ പേരാണ് നൽകിയിരുന്നത്.
ചെന്നൈയിലെ നാല് ബീച്ചുകളും കുഡല്ലൂരിലെ രണ്ട് ബീച്ചുകളും വില്ലുപുരം, നാഗപട്ടിനം, രാമനാഥപുരം, തൂത്തുക്കുടി എന്നിവിടങ്ങളിലെ ഓരോ ബീച്ചുകളുമാണ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. വർഷങ്ങളായുള്ള പരിശ്രമത്തിന്‍റെ ഭാഗമായാണ് കോവളം ബീച്ച് സുരക്ഷിതവും വൃത്തിയുള്ളതുമായ കടൽത്തീരമായി മാറ്റാൻ കഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.