Karnataka CM Siddaramaiah 
India

മുഡ ഭൂമിയിടപാട്; സിദ്ധരാമയ്യയെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത് ലോകായുക്ത

കർണാടകയുടെ ചരിത്രത്തിൽ അധികാരത്തിലിരിക്കെ ലോകായുക്ത അന്വേഷണം നേരിടുന്ന ആദ്യ മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ

Namitha Mohanan

മൈസൂരു: മൈസൂരു നഗര വികസന അഥോറിറ്റി (മുഡ) ഭൂമിയിടുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കുന്ന ലോകായുക്ത പൊലീസിന്‍റെ എല്ലാ ചോദ്യത്തിനും മറുപടി നൽകിയെന്നു കർണാടക മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ. എല്ലാം നിയമാനുസൃതമാണു നടന്നത്. ബിജെപിയും ജെഡിഎസും തെറ്റായ ആരോപണമുന്നയിക്കുകയാണ്. കോടതിയുടെ തീർപ്പ് വരുന്നതു വരെ തന്‍റെ മേൽ ഒരു കളങ്കവും ആരോപിക്കാനാവില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

കോടതി നിർദേശ പ്രകാരം ലോകായുക്ത രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലിനു ഹാജരായശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ 10.10ന് മൈസൂരു ലോകായുക്ത പൊലീസ് സൂപ്രണ്ട് ടി.ജി. ഉദേഷിന്‍റെ ഓഫിസിൽ നടന്ന ചോദ്യം ചെയ്യൽ രണ്ടു മണിക്കൂർ നീണ്ടു. 25 ചോദ്യങ്ങളാണ് ചോദിച്ചത്. ഉച്ചയോടെ സിദ്ധരാമയ്യ മടങ്ങി.

കർണാടകയുടെ ചരിത്രത്തിൽ അധികാരത്തിലിരിക്കെ ലോകായുക്ത അന്വേഷണം നേരിടുന്ന ആദ്യ മുഖ്യമന്ത്രിയാണ് അദ്ദേഹം. മൈസൂരു നഗരഹൃദയത്തിലെ 14 പ്ലോട്ടുകൾ സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മുഡ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് അന്വേഷണം. പാർവതിക്കു മറ്റൊരിടത്തുണ്ടായിരുന്ന ഭൂമി ഏറ്റെടുത്തതിനു പകരമാണു കണ്ണായ സ്ഥലത്ത് പ്ലോട്ടുകൾ അനുവദിച്ചതെന്നാണ് മുഡയുടെയും സിദ്ധരാമയ്യയുടെയും വാദം. എന്നാൽ, ഏറ്റെടുത്തത് രേഖകളില്ലാത്ത ഭൂമിയാണെന്നാണ് ആരോപണം. വിവാദം കനത്തതോടെ തനിക്കനുവദിച്ച ഭൂമി പാർവതി തിരികെ നൽകിയിരുന്നു.

അതേസമയം, മുഖ്യമന്ത്രിക്കെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി 26ന് ഹൈക്കോടതി പരിഗണിക്കും. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ലോകായുക്തയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ധരാമയ്യയാണ് ഒന്നാം പ്രതി. പാർവതി, ഭർതൃസഹോദരൻ മല്ലികാർജുനസ്വാമി, ഭൂവുടമ ജെ.ദേവരാജു എന്നിവരാണു മറ്റു പ്രതികൾ.

യുദ്ധം നിർത്തി യുഎസും ഇറാനും; എണ്ണ വിലയിൽ ആശ്വാസം

നീറ്റ് സമരം; ബിഹാറിൽ വിദ്യാർഥികൾക്ക് നേരെ എകെ 47 ചൂണ്ടി വെടിയുതിർത്ത പൊലീസുകാരന് സസ്പെൻഷൻ

ശർക്കര നൽകിയ ഡ്രൈവറെ ആന ചവിട്ടിക്കൊന്നു; പാപ്പാനെതിരേ കേസ്

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; വകുപ്പുകൾക്ക് കർശന നിർദേശം നൽകി ധനവകുപ്പ്

സമരം ചെയ്തവർ ബലാത്സംഗം ഇഷ്ടപ്പെടുന്നവർ, ഞാനായിരുന്നെങ്കിൽ വെടിവച്ച് കൊന്നേനെ; അധിക്ഷേപ പരാമർശവുമായി ആർഎസ്എസ് നേതാവ്