കമിതാക്കളെ പിടികൂടി
കച്ച്: പാക്കിസ്ഥാനില്‍ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ ബിഎസ്എഫ് പിടികൂടി. പാക് അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബിഎസ്എഫിന്‍റെ പിടിയിലായത്. പോപത് കുമാര്‍(24) ഗൗരി(20) എന്നിവരെയാണ് ബിഎസ്എഫ് പിടികൂടിയത്.
ഇവരെ പൊലീസിന് കൈമാറി.രാത്രി മുഴുവന്‍ നടന്നാണ് അതിര്‍ത്തിയിലെത്തിയതെന്ന് ഇവർ പറഞ്ഞു.
016-ആം നമ്പർ പില്ലറിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. അതിര്‍ത്തിയില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയുള്ള മിഥി എന്ന ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇരുവരും. പ്രണയം ബന്ധുക്കൾ എതിര്‍ത്തതിനാലാണ് വീട് വിട്ടിറങ്ങിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ ഭുജിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് മാറ്റി.
കഴിഞ്ഞ 2 മാസത്തിനുള്ളിലുണ്ടായ സമാനമായ രണ്ടാമത്തെ സംഭവമാണിതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 8ന് സിന്ധ് പ്രവിശ്യയിൽ നിന്നുള്ള താര രൺമാൽ ഭിൽ എന്ന യുവാവിനെയും മീന എന്ന യുവതിയെയും ഇതുപോലെ പൊലീസ് പിടികൂടിയിരുന്നു.