പ്രജ്ഞ സിങ് ഠാക്കൂർ
മുംബൈ: മലേഗാവ് സ്ഫോടന കേസ് പ്രതികളെ വെറുതേ വിട്ടു. ഗുഢാലോചനയ്ക്ക് തെളിവുകളില്ലെന്ന നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ്, കേസിൽ എൻഐഎ അറസ്റ്റു ചെയ്ത ഏഴ് പ്രതികളെയും വെറുതെ വിടുന്നതായി മുംബൈ എൻഐഎ കോടതി ഉത്തരവിട്ടത്.
അന്വേഷണ സംഘം പൂർണമായും പരാജയപ്പെട്ടതായി കോടതി വിലയിരുത്തി. പ്രതികള്‍ക്കെതിരേ മതിയായ തെളിവില്ലെന്ന് കണ്ടെത്തിയാണ് എന്‍ഐഎ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയിരിക്കുന്നത്. യുഎപിഎ കുറ്റം നിലനില്‍ക്കില്ലെന്നും വിചാരണക്കോടതി വിധിച്ചു.
റമദാൻ മാസത്തിൽ മുംബൈയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മാലേഗാവിൽ ആക്രമണം നടന്ന് ഏകദേശം 17 വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്. ജനത്തിരക്കേറിയ മേഖലയില്‍ മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടി ആറുപേർ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ബിജെപി നേതാവും മുന്‍ എംപിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍, ലെഫ്റ്റനന്‍റ് കേണല്‍ പ്രസാദ് പുരോഹിത് എന്നിവര്‍ ഉള്‍പ്പെടെ ഏഴു പ്രതികളാണ് വിചാരണ നേരിട്ടത്. 2011 ലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. 2016ൽ വിചാരണ ആരംഭിച്ചു. വിചാരണയ്ക്കിടെ 323 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. ഇതിൽ 40-ഓളം സാക്ഷികൾ കൂറുമാറിയിരുന്നു. 10,800 ലധികം തെളിവുകള്ളാണ് കേസിൽ പരിശോധിച്ചത്.