വിവാഹത്തിനു മുന്‍പും വിവാഹം നടന്നതിനു ശേഷവും സ്ത്രീധന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ദിനം പ്രതി കൂടി വരികയാണ്. ഇത്തരം സംഭവങ്ങളിലൂടെ പൊലിഞ്ഞു പോകുന്നത് നിരവധി ജീവിതങ്ങളാണ്. എന്നാൽ രാജസ്ഥാനത്തിൽ സ്ത്രീധനമായി ലഭിച്ചതുക വധുവിന്‍റെ വീട്ടുകാർക്ക് മടക്കി നൽകി യുവാവാണ് മാതൃകയായിരിക്കുകയാണ്.
പരംവീർ റാത്തോർ എന്ന യുവാവാണ് സ്ത്രീധനമായി ലഭിച്ച 5,51000 രൂപ യാതൊരു മടിയുമില്ലാതെ വധുവിന്‍റെ വീട്ടുകാര്‍ക്ക് തിരികെ നൽകിയത്. സിവില്‍ സര്‍വീസിനായി ഒരുങ്ങുന്ന പരംവീര്‍ റാത്തോര്‍ കാരാലിയ സ്വദേശിയായ നികിത ഭാട്ടിയ എന്ന യുവതിയെയാണ് വിവാഹം കഴിച്ചത്. ഫെബ്രുവരി 14നായിരുന്നു ഇവരുടെ വിവാഹം. കുതിരപ്പുറത്ത് വിവാഹവേദിയിലെത്തിയ പരംവീറിന് ഗംഭീരമായ സ്വീകരണമാണ് വധുവിന്‍റെ വീട്ടില്‍ നിന്ന് ലഭിച്ചത്.
യുവാവിന് വിവാഹവേദിയില്‍ നിന്നാണ് തുക നല്‍കിയത്. എന്നാല്‍ ചടങ്ങുകള്‍ പൂര്‍ത്തിയായ ഉടന്‍തന്നെ പരംവീര്‍ തനിക്ക് വേണ്ടത് ജീവിതപങ്കാളിയെയാണെന്നു പറഞ്ഞ് ഈ തട്ട് വധുവിന്‍റെ വീട്ടുകാര്‍ക്ക് തന്നെ തിരികെ നല്‍കുകയായിരുന്നു. ചടങ്ങുകള്‍ക്ക് ഭംഗം വരുത്തേണ്ടെന്ന് കരുതിയാണ് പണത്തിന്‍റെ തട്ട് നിരസിക്കാതിരുന്നതെന്ന് പരംവീര്‍ പറയുകയായിരുന്നു.