ബ്രിജേഷ് ഗഞ്ചു
വാരണാസി: ഝാർഖണ്ഡിലെ മാവോയിസ്റ്റ് കമാൻഡർ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. ബ്രിജേഷ് ഗഞ്ചു എന്ന ഗോപാൽ യാദവാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ വച്ച് പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടത്.
സിപിഐയിൽ ( മാവോയിസ്റ്റ്) നിന്നും വേർപിരിഞ്ഞുണ്ടായ തൃതീയ പ്രസ്തുതി കമ്മിറ്റി എന്ന ഝാർഖണ്ഡിൽ നിരോധനമുള്ള സംഘടനയുടെ തലവനായിരുന്നു കൊല്ലപ്പെട്ട ഗോപാൽ യാദവ്.
ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ ലവലോങ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലുട്ടു സ്വദേശിയായിരുന്നു ഇയാൾ. വാരണാസിയിലെ ടെംഗ്രാ മോഡിന് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്.
ഗോപാൽ യാദവിനെ പറ്റി വിവരങ്ങൾ നൽകുന്നവർക്ക് ഝാർഖണ്ഡ് സർക്കാർ 25 ലക്ഷം രൂപയും ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ 5 ലക്ഷം രൂപയും പാരിതോഷികം പ്രഖ‍്യാപിച്ചിരുന്നു.
വാരണാസിയിലെ രാംനഗർ വഴി മുഗൾസരായിയിലേക്ക് ഒരാൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ഇയാൾ. രഹസ‍്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ വാഹനം തടഞ്ഞുനിർത്തി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു.
എന്നാൽ വാഹനത്തിൽ നിന്നും പുറത്തേക്ക് ചാടി പൊലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനു പിന്നാലെ പൊലീസിന്‍റെ തിരിച്ചടിയിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ഭീകരവിരുദ്ധ സേന ഉദ‍്യോഗസ്ഥർ ധരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിലടക്കം വെടിയുണ്ടകൾ പതിച്ചിരുന്നു.