ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇത്തവണ ഡൽഹിയിൽ അല്ല, വേദി മാറ്റി
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാര വിതരണവേദി 72 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായി ഡൽഹിയിൽ നിന്നു മാറുന്നു. ഗുജറാത്തിലെ കെവാഡിയയിൽ ഈ മാസം 22നാണു പുരസ്കാര വിതരണം. രാഷ്‌ട്രപതി ദ്രൗപദി മുർമു അവാർഡുകൾ സമ്മാനിക്കും. സർദാർ വല്ലഭ് ഭായി പട്ടേലിന്‍റെ 597 അടി ഉയരമുള്ള പ്രതിമ സ്ഥിതി ചെയ്യുന്ന ഇടമാണ് ഏകത നഗർ എന്ന് അറിയപ്പെടുന്ന കെവാഡിയ. 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പ്രതിമ അനാവരണം ചെയ്തത്.
1954 മുതൽ ഡൽഹിയിലെ വിജ്ഞാൻ ഭവനിലായിരുന്നു ചലച്ചിത്ര പുരസ്കാര വിതരണം നടന്നിരുന്നത്. ഈ പാരമ്പര്യമാണ് ഇത്തവണ മാറുന്നത്. ഡൽഹിക്കു പുറത്തേക്കു മാറുന്ന ആദ്യ പുരസ്കാര വിതരണത്തിൽ മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയാണു (ഭ്രമയുഗം) മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നത്.
മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ ഇന്നലെയാണു പുരസ്കാര വിതരണ ദിനം പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയം. ചന്ദു ചാംപ്യനിലെ മികച്ച അഭിനയത്തിനു കാർത്തിക് ആര്യൻ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയുമായി പങ്കുവയ്ക്കുന്നു. ആർട്ടിക്കിൾ 370 ആണു മികച്ച ചിത്രം. ഇതിലെ അഭിനയത്തിന് യാമി ഗൗതം മികച്ച നടിക്കുള്ള പുരസ്കാരം നേടി.