തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം ജനജീവിതത്തെ സാരമായി ബാധിക്കുന്നു. കനത്ത മൂടൽമഞ്ഞിൽ കാഴ്ച മങ്ങിയതിനെ തുടർന്ന് ഡൽഹി എയർപോർട്ടിൽ നിന്നുള്ള വിമാന സർവീസുകൾ താറുമാറായി. ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ അടക്കം ഭാഗികമായി തടസപ്പെട്ടു. 79 വിമാനങ്ങളുടെ യാത്രയും 73 എണ്ണത്തിന്‍റെ തിരിച്ചിറക്കവും റദ്ദാക്കി. മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ എയർപോർട്ട് ഇന്ത്യ അഥോറിറ്റി പ്രത്യേക ജാഗ്രത, മാർഗനിർദശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
വിമാനങ്ങളുടെ യാത്രതിരിക്കലും എത്തിച്ചേരലും വൈകുമെന്നും ഷെഡ്യൂൾ തുടർച്ചയായി പരിശോധിക്കണമെന്നുമാണ് നിർദേശം. ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ പ്രധാന വിമാനക്കമ്പനികളും മാർഗനിർദേശങ്ങൾ പുറത്തുവിട്ടു.
യാത്ര മുടങ്ങിയാൽ ടിക്കറ്റ് ചാർജ് തിരിച്ചുനൽകുമെന്നും വീണ്ടും ബുക്ക് ചെയ്യാൻ അവസരമൊരുക്കുമെന്നും കമ്പനികൾ അറിയിച്ചു. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന വിമാനങ്ങളുടെ സഞ്ചാരസ്ഥിതി നിശ്ചിത ഇടവേളകളിൽ പരിശോധിക്കാനും എയർലൈനുകൾ നിർദേശിക്കുന്നുണ്ട്.