ഉറുഗ്വേയിലെ പുതിയ ഇന്ത്യൻ അംബാസിഡർ മലയാളിയായ ബിനോയ് ജോർജ്
തെക്കൻ അമെരിക്കൻ രാജ്യമായ ഉറുഗ്വേയിലെ പുതിയ ഇന്ത്യൻ അംബാസിഡറായി മലയാളിയായ ബിനോയ് ജോർജിനെ നിയമിച്ചു. തിരുവല്ല സ്വദേശിയായ ബിനോയ് ജോർജ് നിലവിൽ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ, പാസ്പോർട്ട്, വിസ വിഭാഗം ജോയിന്‍റ് സെക്രട്ടറിയാണ്.
2006 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം നേരത്തെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറായും ഇറ്റലിയിലെ കോൺസൽ ജനറലായും പ്രവർത്തിച്ചിരുന്നു.
തിരുവല്ല എംജിഎം ഹൈസ്കൂൾ, ചങ്ങനാശേരി എസ്ബി കോളെജ്, കേരള കാർഷിക സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ഡോക്റ്ററേറ്റും നേടി. റിട്ട.ആർഡിഒ പി.ഡി.ജോർജിന്‍റെയും ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥ മറിയാമ്മ ചാക്കോയുടെയും മകനാണ് ദീപ ജോർജാണ് ഭാര്യ.
നിലവിൽ നഗ്മ മല്ലിക്(ജപ്പാൻ), ശംഭു.എസ്. കുമാരൻ(ഓസ്ട്രിയ) രോഹിത് രതീഷ്( സെയ്ഷെൽസ്), വിനോദ് കെ.ജേക്കബ്(ബഹ്റൈൻ), വിധു.പി. നായർ (അംഗോള) തുടങ്ങിയ മലയാളികൾ വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ അംബാസിഡർമാരായി സേവനമനുഷ്ഠിക്കുന്നുണ്ട്.