ഡി.വൈ. പാട്ടീൽ
മുംബൈ: പദ്മശ്രീ ജേതാവും വിദ്യാഭ്യാസ വിദഗ്ധനും വിവിധ സംസ്ഥാനങ്ങളിലെ മുൻ ഗവർണറുമായിരുന്ന ഡി.വൈ. പാട്ടീൽ അന്തരിച്ചു. 90 വയസായിരുന്നു. മഹാരാഷ്ട്രയിലെ കോലാപുരിൽ വച്ചായിരുന്നു അന്ത്യം. അസുഖത്തെത്തുടർന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു. തൃപുര, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ മുൻ ഗവർണറായിരുന്നു പാട്ടീൽ. 1957 മുതൽ 62 വരെയുള്ള കാലഘട്ടത്തിൽ കോലാപുർ മേയറായിരുന്നു. 1967 മുതൽ 78 വരെയുള്ള കാലഘട്ടത്തിൽ നിയമസഭാ അംഗമായിരുന്നു.
അതിനു ശേഷമാണ് വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ഡി.വൈ. പാട്ടീൽ യൂണിവേഴ്സിറ്റിയുടെ സ്ഥാപകനും അദ്ദേഹമാണ്. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ച് 1991ലാണ് രാജ്യം അദ്ദേഹത്തിന് പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചത്.
മുൻ മന്ത്രിമാരും കോൺഗ്രസ് നേതാക്കളുമായ സതേജ് പാട്ടീൽ, സഞ്ജയ് പാട്ടീൽ, അജിങ്ക്യ പാട്ടീൽ എന്നിവരും ഗൈനക്കോളജിസ്റ്റായ നന്ദിത പൽഷേട്കറുമാണ് മക്കൾ. രാഹുൽ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ പാട്ടീലിന് ആദരാഞ്ജലികൾ അർപ്പിച്ചു.