സുപ്രീംകോടതി
ന്യൂഡൽഹി: വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിലേർപ്പെടുന്നതിൽ ആരെയും വിശ്വസിക്കരുതെന്നും ഇക്കാര്യത്തിൽ ജാഗ്രത വേണമെന്ന് സുപ്രീംകോടതി. അപരിചിതരായ രണ്ടുപേർക്ക് എങ്ങനെയാണ് വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിലേർപ്പെടാനാകുന്നതെന്നും കോടതി ചോദിച്ചു.
വ്യാജ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ വാദം കേൾക്കവെയാണ് കോടതിയുടെ പരാമർശം. വിവാഹത്തിന് മുൻപ് ഇത്തരം സംഭവത്തിൽ ഏർപ്പെടരുതെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വൽ ദുയാൽ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
വിവാഹിതനായ യുവാവിനെതിരേ 30 കാരി നൽകിയ പരാതിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി. 2022ൽ മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട ഇരുവരും ഡൽഹിയിലും ദുബായിലും വെച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയതിനെ തുടർന്നാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് യുവതി പറഞ്ഞു. കൂടാതെ ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തുകയും യുവാവ് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. 2024ൽ യുവാവ് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതോടെയാണ് യുവതി യുവാവിനെതിരേ പരാതിയുമായി രംഗത്തെത്തിയത്.
ഈ കേസ് വിചാരണ ചെയ്ത് ശിക്ഷ വിധിക്കേണ്ട ഒന്നല്ലെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. വിവാഹത്തിന് മുൻപ് യുവാവുമായി യുവതി ബന്ധപ്പെടാൻ പാടില്ലായിരുന്നുവെന്ന് കോടതി തുറന്നുപറഞ്ഞു. പരസ്പര സമ്മതതോടെയുള്ള ബന്ധമായിരുന്നു അന്ന് നടന്നത്. അത് കൊണ്ട് തന്നെ വിചാരണ ചെയ്ത് ശിക്ഷിക്കാൻ ആകില്ല. കേസ് മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ കോടതി ഇരുവരോടും നിർദേശിച്ചു.