പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് ലോക്‌സഭ ചർച്ചയ്ക്കിടെ ബിജെപിക്കെതിരേ രൂക്ഷ വിമർശനവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. വനിത സംവരണത്തിന് മുൻകൈ എടുത്തത് കോൺഗ്രസ് ആണെന്നും എന്നിട്ടും സ്ത്രീകളുടെ ചാംമ്പ്യനാകാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. ഇപ്പോഴുള്ള 543 അംഗങ്ങളിൽ 33 ശതമാനം സംവരണം ഏർപ്പെടുത്തുകയാണെങ്കിൽ സഹകരിക്കുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
വനിതാ സംവരണത്തിനായി മുൻകൈയെടുത്തത് കോൺഗ്രസാണെന്നു പ്രിയങ്ക പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സംവരണം കൊണ്ടുവന്നത് കോൺഗ്രസാണ്. മോത്തിലാൽ നെഹ്റുവാണ് വനിതാ സംവരണത്തിന് തുടക്കം കുറിച്ചത്. എന്നിട്ടും പ്രധാനമന്ത്രി കോൺഗ്രസിന് ക്രെഡിറ്റ് നൽകിയില്ല. രാഹുൽ ഗാന്ധി മുൻപ് വനിതാ സംവരണത്തിനു വേണ്ടി കത്തയച്ചെന്നും പ്രിയങ്ക. പറ്റിക്കുന്നവരെ തിരിച്ചറിയാനുള്ള കഴിവ് സ്ത്രീകൾക്ക് ഉണ്ടെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
അതിനിടെ പ്രതിപക്ഷം ഉന്നയിക്കുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വനിതാ ബില്ലിനു വേണ്ടി മണ്ഡല പുനർനിർണയം നടത്തുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ലോക്‌സഭാ പ്രാതിനിധ്യം കുറയുമെന്ന പ്രതിപക്ഷത്തിന്‍റെ ആശങ്ക തള്ളി. ഇപ്പോഴത്തെ അതേ അനുപാതം ഭാവിയിലും തുടരും. ആകെ സീറ്റ് 543ൽ നിന്ന് 816ലേക്ക് ഉയരുമ്പോൾ ദക്ഷിണേന്ത്യയുടെ സീറ്റ് 129ൽ നിന്ന് 195 ആകും. അഥവാ ഇപ്പോൾ 23.76 ശതമാനം സീറ്റുകളാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കെങ്കിൽ ഇനിയത് 23.87 ആയി ഉയരും. കർണാടകയ്ക്ക് 28ൽ നിന്നു 42 ആയും തമിഴ്നാടിന് 39ൽ നിന്ന് 59 ആയും ഉയരും. കേരളത്തിന്‍റെ 20 സീറ്റുകൾ 30ലേക്കെത്തും. ആന്ധ്രപ്രദേശിന്‍റെ 25 സീറ്റുകൾ 38 ആകും. തെലങ്കാനയ്ക്ക് ഇപ്പോൾ 17 ആണ്. ഇത് 26 ആകുമെന്നും അമിത് ഷാ.