നൈനാർ നാഗേന്ദ്രൻ, വിജയ്
ചെന്നൈ: തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്‌യുടെ അമ്മയ്ക്കെതിരേ ബിജെപി പ്രസിഡന്‍റ് നൈനാർ നാഗേന്ദ്രൻ നടത്തിയ പരാമർശം വിവാദത്തിൽ. നിയമസഭയിൽ നടന്ന രാഷ്ട്രീയ തർക്കങ്ങൾക്കിടെ അച്ഛൻ എവിടെ എന്ന ആവർത്തിച്ചുള്ള ചോദ‍്യത്തിന് മറുപടി നൽകുകയായിരുന്നു നൈനാർ.
'അച്ഛൻ എവിടെയെന്ന് നിയമസഭയിൽ നിരന്തരം ചോദിച്ചാൽ എങ്ങനെ അറിയും. വീട്ടിൽ പോയി അമ്മയോട് ചോദിക്കണം. അപ്പോൾ മാത്രമെ അച്ഛൻ എവിടെയാണെന്ന് അവർ പറയൂ. അല്ലാതെ അസംബ്ലിയിൽ അച്ഛനെ തെരഞ്ഞാൽ ആർക്കറിയാം' എന്നായിരുന്നു നൈനാർ നാഗേന്ദ്രന്‍റെ പരാമർശം.
മുൻ മുഖ‍്യമന്ത്രി എം.കെ. സ്റ്റാലിനെക്കുറിച്ച് നടന്ന അപ്പ പരാമർശത്തെ പരിഹസിച്ചുകൊണ്ടായിരുന്നു നൈനാറിന്‍റെ പ്രസംഗം. ഇതിനിടെയാണ് വിജയ്‌യുടെ അമ്മയെ വലിച്ചിഴച്ച് വ‍്യക്തിപരമായ അധിക്ഷേപം നടത്തിയത്.
നൈനാറിന്‍റെ പ്രസംഗത്തെ തള്ളി മുൻ ബിജെപി അധ‍്യക്ഷൻ കെ. അണ്ണാമലൈ അടക്കമുള്ളവർ രംഗത്തെത്തി. പരാമർശം രാഷ്ട്രീയ മാന‍്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നുവെന്നും വ‍്യക്തിപരമായ അധിക്ഷേപങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും അണ്ണാമലൈ പറഞ്ഞു.
നൈനാർ പരസ‍്യമായി മാപ്പ് പറയണമെന്ന് വിസികെ നേതാവ് വണ്ണിയരസും ആവശ‍്യപ്പെട്ടു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ സ്വദേശിയായ ഒരു അഭിഭാഷക ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.