പുനെയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടം; 14 പേരെ രക്ഷപ്പെടുത്തി, 9 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു
പുനെ: പുനെയിലെ പിംപ്രി ചിഞ്ച്‌വാഡിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ 9 പേർ അപ്പോഴും കുടുങ്ങിക്കിടക്കുന്നു. പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണ്. കനത്ത മഴയെ തുടർന്ന് ബുധനാഴ്ച വൈകിട്ട് കെട്ടിടത്തിന് പിന്നാലെ മാലിന്യകൂമ്പാരം തകർന്ന് കെട്ടിടത്തിലേക്ക് വീണാണ് അപകടമുണ്ടായത്.
അപകടസമയത്ത് 23 ജീവനക്കാരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഇതിൽ 5 പേർ അപകട സമയത്തി തന്നെ സുരക്ഷിതരായി പുറത്തെത്തിയിരുന്നു. നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുടുങ്ങിക്കിടന്ന 9 പേരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഇനിയും 9 പേർകൂടി കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
മാലിന്യ നിക്ഷേപ കേന്ദ്രത്തിന്‍റെ പരിസരത്താണ് തകർന്ന കെട്ടിടം സ്ഥിതി ചെയ്യുന്നത്. കനത്ത മഴയെ തുടർന്ന് ഒരു വലിയ മാലിന്യക്കൂമ്പാരം അതിൽ ഇടിഞ്ഞുവീണതിനെ തുടർന്നാണ് അപകടമെന്നാണ് നിഗമനം.
നഗരസഭയ്ക്ക് വേണ്ടി മാലിന്യം സംസ്കരിക്കുന്ന ഒരു സ്വകാര്യ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസായാണ് കെട്ടിടം ഉപയോഗിച്ചിരുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.