ഡോ. മോഹൻ ഭാഗവത്
മുംബൈ: ബംഗ്ലാദേശിലെ ഒന്നേകാൽ കോടി ഹിന്ദുക്കൾ അവിടെത്തന്നെ തുടരാനും പൊരുതാനും തീരുമാനിച്ചാൽ ലോകമൊട്ടാകെയുള്ള ഹിന്ദുക്കൾ അവരെ സഹായിക്കുമെന്ന് ആർഎസ്എസ് മേധാവി ഡോ. മോഹൻ ഭാഗവത്. മുംബൈയിൽ ആർഎസ്എസ് പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസമാണു ഭാഗവതിന്‍റെ പ്രഖ്യാപനം. ബംഗ്ലാദേശിൽ 12ന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇടക്കാല ഭരണകൂടത്തിനു കീഴിൽ നിരന്തരം വംശീയ ആക്രമണങ്ങൾക്കിരയാകുന്ന ന്യൂനപക്ഷങ്ങൾക്ക് ആർഎസ്എസ് മേധാവിയുടെ പിന്തുണ.
ഇന്ത്യയിൽ ജനസംഖ്യാ സന്തുലനത്തിൽ വർധിച്ചു വരുന്ന മാറ്റങ്ങൾ മുൻ സർക്കാരുകൾ പരിഗണിച്ചിരുന്നില്ല. ജനനനിരക്കിലെ വ്യതിയാനങ്ങളും അനധികൃത കുടിയേറ്റവുമാണ് ഇതിനു കാരണം. ഇപ്പോൾ സർക്കാർ ഇക്കാര്യത്തിൽ പ്രവർത്തിച്ചു തുടങ്ങി. ഇതു വിജയിക്കും. ഇന്ത്യയെ തകർക്കാനാവില്ല. അതിനു ശ്രമിക്കുന്നവർ സ്വയം തകരും. ആർഎസ്എസിന് എങ്ങനെയാണ് പണം വരുന്നതെന്നാണ് ആളുകൾക്ക് ആകാംക്ഷ. ഞങ്ങൾക്ക് പ്രവർത്തകരിൽ നിന്നാണു പണമെത്തുന്നത്. ഞങ്ങൾ യാത്ര ചെയ്യുമ്പോൾ പണം കൊണ്ടുപോകും. ഞങ്ങൾ ഹോട്ടലിൽ താമസിക്കാറില്ല. പ്രവർത്തകരുടെ വീടുകളിലാണു താമസിക്കുന്നത്.
ആർഎസ്എസ് തുടങ്ങിയത് ബ്രാഹ്മണരാണെങ്കിലും എല്ലാവർക്കും വേണ്ടിയാണു പ്രവർത്തിക്കുന്നത്. ഏതു വിഭാഗത്തിൽ നിന്നുള്ള വ്യക്തിക്കും ആർഎസ്എസ് മേധാവിയാകാം. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ സംയമനം പാലിച്ചാണ് ആർഎസ്എസ് സംഘർഷമൊഴിവാക്കുന്നത്. അവർ അസഭ്യവാക്കുകൾ ഉപയോഗിച്ചാലും തങ്ങൾ പ്രതികരിക്കാറില്ലെന്നും ഭാഗവത് പറഞ്ഞു. "നിങ്ങൾ പോരാടാൻ തീരുമാനിച്ചാൽ ലോകമൊട്ടാകെയുള്ള ഹിന്ദുക്കൾ കൂടെ നിൽക്കും'': ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തോട് ആർഎസ്എസ് മേധാവി