

PM Narendra Modi
file image
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീണ്ടും കേരളത്തിലേക്ക്. ശനിയാഴ്ച അദ്ദേഹം സംസ്ഥാനത്തെത്തും. തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിൽ പൊതുപരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ് ഷോ. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ഷോയിൽ തിരുവനന്തപുരം റവന്യൂ ജില്ലയിലെ പ്രവർത്തകർ അണിനിരക്കും. രാഴ്ചയ്ക്കിടെ രണ്ടാമത് തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ പ്രചാരണത്തിനെത്തുന്നത്.
അതിനിടെ മോദിയുടെ കേരള സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലും എംസി റോഡിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.ശംഖുമുഖം, ഓൾസെയിന്റ്സ്, ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, അണ്ടർ പാസ്സേജ്, ബേക്കറി, മേട്ടുകട, തൈക്കാട്, തമ്പാനൂർ ഫ്ലൈ ഓവർ, കിള്ളിപ്പാലം, കരമന, നീറമൺകര, പാപ്പനംകോട്, പൂജപ്പുര, ജഗതി റോഡുകളുടെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. പ്രധാനമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോയുമായി ബന്ധപ്പെട്ട് കൈമനം, പൂജപ്പുര, അട്ടക്കുളങ്ങര, തമ്പാനൂർ, തൈക്കാട്, ചൂരക്കാട്ടുപാളയം, കിള്ളിപ്പാലം, കരമന ഭാഗങ്ങളിലേക്കു ഗതാഗതം നിയന്ത്രിക്കും.
തിരുവല്ല മുതൽ ചങ്ങനാശേരി വരെ വെള്ളിയാഴ്ചയും ശനിയാഴ്ചയും ട്രാഫിക് നിയന്ത്രണം ഉണ്ടാകും. ഉച്ചയ്ക്കു 12 മുതൽ തിരുവല്ല, ചങ്ങനാശേരി റൂട്ടുകളിൽ വാഹന ഗതാഗതം വഴിതിരിച്ചു വിടും. ഉച്ചയ്ക്കു 1 മണി മുതൽ തിരുവല്ല ടൗണിലേക്കും ചങ്ങനാശേരിയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കും. ഉച്ചയ്ക്കു 2 മണി മുതൽ തിരുവല്ല സമ്മേളന സ്ഥലം മുതൽ ചങ്ങനാശേരി ടൗൺ വരെ വാഹന ഗതാഗതം ഒഴിവാക്കി പൊലീസിന്റെ പൂർണ നിയന്ത്രണത്തിലാക്കുമെന്നും ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു.