പ്രതീകാത്മക ചിത്രം
ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ ജില്ലയിൽ ഭദർവാഹ് മേഖലയിൽ പ്രത്യേക ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്‌ഒജി) സംഘവുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെ ഒരു യുവാവ് കൊല്ലപ്പെട്ടു. മൂന്നു എസ്‌ഒജി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
ചീക ഗ്രാമ സ്വദേശി ആരിഫ് ഹുസൈൻ (30) ആണ് മരിച്ചത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഭദർവാഹിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ജെയ്-ഗൻദോഹ് റോഡിൽ എസ്‌ഒജി സംഘം നിരീക്ഷണം നടത്തുകയായിരുന്നു. രാത്രി 11.30ഓടെ ഒരു യുവാവിനെ സംഘം തടഞ്ഞുനിർത്തിയപ്പോൾ ഇയാൾ എസ്‌ഒജി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും സർവീസ് റൈഫിൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഉണ്ടായ പിടിവലിക്കിടെ ഒരു എസ്‌ഒജി ജവാൻ വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റവരെ ആദ്യം ഭദർവാഹ് സബ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഡോഡ സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് ഒരു മതപ്രഭാഷകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ ഇയാളുടെ പങ്ക് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ഭദർവാഹ് നഗരത്തിൽ കേന്ദ്ര റിസർവ് പൊലീസ് സേനയുടെയും (സിആർപിഎഫ്) ജമ്മു കശ്മീർ പൊലീസിന്‍റെയും കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ചു.