file image
ചെന്നൈ: ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരേ സംയുക്ത കർമ സമിതി (ജെഎസി) രൂപീകരിക്കാൻ പിന്തുണ തേടി കേരളമുൾപ്പെടെ ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും പാർട്ടി നേതാക്കൾക്കും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കത്തയച്ചു. 22ന് ജെഎസിയുടെ ആദ്യ യോഗം ചേരാമെന്നും അന്യായമായ പുനർനിർണയത്തെ കൂട്ടായി നേരിടാമെന്നും സ്റ്റാലിൻ കത്തിൽ പറയുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തുന്നത് അന്യായമാണെന്നും വിട്ടുവീഴ്ചയില്ലാതെ പൊരുതാൻ ജെഎസിയുടെ ഭാഗമാകണമെന്നും സ്റ്റാലിൻ.
നിലവിലുള്ള 543 സീറ്റുകൾ സംസ്ഥാനങ്ങൾക്കു പുനർവിതരണം നടത്താനും രണ്ടാംഘട്ടത്തിൽ സീറ്റുകളുടെ എണ്ണം 800ലേക്ക് ഉയർത്താനുമാണു നീക്കം. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനങ്ങൾക്ക് ഇതോടെ വലിയ തോതിൽ സീറ്റ് നഷ്ടപ്പെടും. ജനസംഖ്യാ നിയന്ത്രണം നടപ്പാക്കുകയും ദേശീയ വികസന ലക്ഷ്യങ്ങൾ നടപ്പാക്കുകയും ചെയ്തവരെ ഫലത്തിൽ ശിക്ഷിക്കുകയാണ്. ഗൗരവമേറിയ വിഷയമായിട്ടും കേന്ദ്രം ഇക്കാര്യത്തിൽ വ്യക്തത നൽകാനോ ആശങ്ക പരിഹരിക്കുമെന്ന് ഉറപ്പു നൽകാനോ തയാറല്ലെന്നും കത്തിൽ പറയുന്നു.
പാര്‍ലമെന്‍റ് സീറ്റുകളുടെ പുനര്‍നിര്‍ണയം ഫെഡറലിസത്തിനു നേര്‍ക്കുള്ള നഗ്നമായ കന്നാക്രമണമാണിതെന്നും സ്റ്റാലിൻ. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഝി എന്നിവര്‍ക്കും ഈ സംസ്ഥാനങ്ങളിലെ കക്ഷി നേതാക്കൾക്കും കത്തെഴുതിയതായി സ്റ്റാലിന്‍ അറിയിച്ചു.