പുരി ജഗന്നാഥ രഥയാത്ര (ഫയൽ ചിത്രം)
പുരി: ഒഡീഷയിലെ പുരിയില്‍ ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിക്കുകയും 120 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച പുരിയിലെ ഗ്രാന്‍ഡ് റോഡില്‍ നടന്ന രഥയാത്രയിലാണ് അപകടം. അതേസമയം മരണവിവരം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
45കാരനായ വിശ്വാസിയാണ് മരിച്ചത്. തിക്കിലും തിരക്കിലും പെട്ട് ശ്വാസംമുട്ടിയ ഇയാളെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രഥയാത്ര കാണാന്‍ ലക്ഷക്കണക്കിന് വിശ്വാസികളാണ് തടിച്ചുകൂടിയിരുന്നത്. ജഗന്നാഥ ഭഗവാന്റെ വിഗ്രഹം ക്ഷേത്രത്തിന് പുറത്തേക്ക് എടുത്തപ്പോള്‍ വന്‍തോതില്‍ വിശ്വാസികള്‍ റോഡില്‍ തടിച്ചുകൂടി. ഇതിനു പിന്നാലെയാണ് തിക്കും തിരക്കുമുണ്ടായത്.
പരുക്കേറ്റവരെ പുരി മെഡിക്കല്‍ കോളെജ് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് അധികൃതര്‍ സ്ഥലത്തെത്തി ജനങ്ങളെ ഒഴിപ്പിച്ചു.
ലോകപ്രശ്‌സതമാണ് എല്ലാ വര്‍ഷവും പുരി ജഗന്നാഥ ക്ഷേത്രത്തില്‍ നടക്കുന്ന രഥയാത്ര. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് വിശ്വാസികളാണ് രഥയാത്ര കാണാന്‍ എത്താറുള്ളത്.