ഡൽഹിയിൽ ടേക്ക് ഓഫിനിടെ എൻജിൻ തകരാറിലായി, സ്വിസ് വിമാനത്തിന് തീപിടിച്ചു, ആറ് പേർക്ക് പരുക്ക്
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന്‍റെ എൻജിന് തീപിടിച്ചു. ടേക്ക്ഓഫിനിടെ ഒരു എഞ്ചിന് തകരാറിലാവുകയും തീപിടിക്കുകയുമായിരുന്നു. എമർജൻസി എക്സിറ്റിനിടെ ആറ് യാത്രക്കാർക്ക് പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ഡൽഹിയിൽ നിന്ന് സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന LX 147 സ്വിസ് എയർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിലൂടെ ടേക്ക് ഓഫിനായി വേഗത കൂട്ടുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. തുടർന്ന് വിമാനം റൺവേയിൽ തന്നെ നിർത്തി യാത്രക്കാരെ അടിയന്തരമായി പുറത്തെത്തിക്കുകയായിരുന്നു. എമർജൻസി സ്ലൈഡുകൾ വഴിയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആറ് യാത്രക്കാർക്ക് പരുക്കേറ്റത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിമാനത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ 232 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ജീവനക്കാരിൽ ആർക്കും പരുക്കേറ്റിട്ടില്ല. എൻജിൻ തകരാറിനെത്തുടർന്ന് ഉണ്ടായ ഷോർട്ട് സർക്യൂട്ടോ മറ്റോ ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സ്വിസ് എയർ അറിയിച്ചു. അപകടത്തെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ 28-ാം നമ്പർ റൺവേ താൽക്കാലികമായി അടച്ചു. യാത്രക്കാർക്ക് താമസ സൗകര്യവും പകരം യാത്രാ സംവിധാനങ്ങളും ഒരുക്കി വരുന്നതായി എയർലൈൻ അധികൃതർ വ്യക്തമാക്കി.