വിജയ്
file image
ചെന്നൈ: വിജയ് സർക്കാരിന്‍റെ ആദ്യ ബജറ്റ് ബുധനാഴ്ച ധനമന്ത്രി എൻ. മേരി വിൽസൺ അവതരിപ്പിച്ചു. ടിവികെയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുൾപ്പെടുത്തിയാണ് ബജറ്റ്. മാത്രമല്ല വിവിധ പദ്ധതികൾ ചൂണ്ടിക്കാട്ടി ധനമന്ത്രി മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ പ്രശംസിക്കുകയും ചെയ്തു. സംസ്ഥാനത്തെ ധനപ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചതായും മേരി വിൽസൺ അറിയിച്ചു.
ടിവികെയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ രണ്ട് സ്വർണ സഹായ പദ്ധതികൾക്കായി സർക്കാർ 1300 കോടിയിലധികം രൂപ അനുവദിച്ചു. സ്ത്രീകൾക്ക് വിവാഹത്തിന് " ഒരു പവൻ സ്വർണം, പട്ട് സാരി പദ്ധതി"ക്കായി 812 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ ആശുപത്രികളിലെ നവജാത ശിശുക്കൾക്കുള്ള സ്വർണ മോതിര പദ്ധതിക്കായി 560 കോടി രൂപ, കോളെജ് വിദ്യാർഥികൾക്കുള്ള ലാപ്‌ടോപ്പ് പദ്ധതിക്ക് 2,000 കോടി രൂപ, ഹജ് കമ്മിറ്റി വഴി ആദ്യമായി തീർഥാടനം നടത്തുന്നവർക്കുള്ള ഹജ് സബ്‌സിഡി 25,000 രൂപയിൽ നിന്ന് 35,000 രൂപയായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.സ്കൂളുകളുടെ ആധുനികവൽക്കരണ പദ്ധതി (പള്ളി നിരൈവ് തിട്ടം) മന്ത്രി പ്രഖ്യാപിക്കുകയും അതിനായി 300 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തു.
പ്രമുഖ നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ. കാമരാജിന്‍റെ പേരിലുള്ള അത്യാധുനിക സർക്കാർ റെസിഡൻഷ്യൽ സ്കൂളുകൾ (9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി) പദ്ധതിക്കായി 125 കോടി രൂപ, "ലഹരിരഹിത തമിഴ്‌നാട്" പദ്ധതിക്കായി 7 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
സ്ത്രീ ശാക്തീകരണം, സാമൂഹിക നീതി, എല്ലാവർക്കും വീട് എന്നിവ ഉയർത്തിപ്പിടിക്കൽ എന്നിവ ഉൾപ്പെടുന്ന ദീർഘവീക്ഷണ പദ്ധതികൾ പ്രകാരമുള്ള നടപടികൾ അദ്ദേഹം വിശദീകരിച്ചു. 717 മദ്യവിൽപ്പനശാലകൾ അടച്ചുപൂട്ടൽ, ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി തുടങ്ങിയ പദ്ധതികളെക്കുറിച്ചും ധനമന്ത്രി സംസാരിച്ചു.
മാത്രമല്ല ടിവികെ ഭരണകൂടം നീറ്റിനെ എതിർക്കുന്നുവെന്ന് ആവർത്തിച്ച വിൽസൺ, യോഗ്യതാ പരീക്ഷ റദ്ദാക്കി 12-ാം ക്ലാസ് മാർക്കിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനത്തിന്‍റെ പഴയ രീതിയിലേക്ക് മടങ്ങണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.