പഴനി സുബ്രഹ്മണ്യ ക്ഷേത്രം
ഡിണ്ടിഗൽ: പഴനി മുരുകൻ ക്ഷേത്രത്തിന്‍റെ അടിവാരത്തെ ഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പേർ പിടിയിൽ. 100 കോടി രൂപയോളം വില മതിക്കുന്ന 1.4 ഏക്കർ സ്ഥലമാമ് വെറും 2 കോടി രൂപയ്ക്ക് സ്വകാര്യ വ്യക്തിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂലൈ ആദ്യവാരത്തിലാണ് തട്ടിപ്പ് പുറത്തു വന്നത്. പഴനി ക്ഷേത്രത്തിന്‍റെ കീഴിലുള്ള മഠത്തിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി നിലവിൽ ഭക്തർക്ക് സൗജന്യ പാർക്കിങ്ങിനായാണ് ഉപയോഗിച്ചു വരുന്നത്.
ജൂലൈ 6നാണ് ഇടപാട് നടന്നിരിക്കുന്നത്. ഭൂമി മതപരമായ ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന 1888ലെ നിർദേശം ലംഘിച്ചു കൊണ്ടാണ് ഭൂമി സ്വകാര്യ വ്യക്തിയുടെ പേരിലേക്ക് മാറ്റിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പഴനി ജോയിന്‍റ് സബ് രജിസ്ട്രാർ ജസ്റ്റിൻ മണികണ്ഠൻ, ജില്ലാ രജിസ്ട്രാർ ശശികല എന്നിവരെ സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.
കേസ് സിബിഐ-സിഐഡിക്കു കൈമാറിയിട്ടുമുണ്ട്. ഭൂമി ഇടപാടും വിൽപ്പനക്കരാറും അസാധുവാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി ക്ഷേത്രത്തിന്‍റെ മുൻ ഭരണകമ്മിറ്റിയിലുള്ളവർ അടക്കം 80 പേരെ ചോദ്യം ചെയ്തു.