പശ്ചിമ ബംഗാളിലെ നഗരസഭ നിയമന അഴിമതി; തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ മകൻ ഇഡിക്ക് മുന്നിൽ ഹാജരായി
file
കോൽക്കത്ത: പശ്ചിമ ബംഗാളിലെ നഗരസഭ നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎ മദൻ മിത്രയുടെ മകൻ സ്വരൂപ് മിത്ര ഇഡിക്ക് മുന്നിൽ ഹാജരായി. സിജിഒ കോംപ്ലക്സിലുള്ള ഓഫിസിലാണ് സ്വരൂപ് മിത്ര ചോദ‍്യം ചെയ്യലിന് ഹാജരായത്.
നേരത്തെ മദൻ മിത്രയുടെ ഇളയ മകൻ ശുഭരൂപ് മിശ്രയെ കേസിൽ 9 മണിക്കൂറോളം ഇഡി ചോദ‍്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്വരൂപിനെയും ചോദ‍്യം ചെയ്യുന്നത്. മദൻ മിത്രയുടെ ഭാര‍്യ അർച്ചന മിത്രയ്ക്ക് ഇഡി സമൻസ് അയച്ചിട്ടുണ്ട്. വരുന്ന വെള്ളിയാഴ്ചയോടെ അവരും ചോദ‍്യം ചെയ്യലിന് ഹാജരാകും.
വ‍്യാഴാഴ്ച രാവിലെയാണ് സ്വരൂപ് മിത്ര ഇഡി ഓഫിസിലെത്തി ചേർന്നത്. ബാങ്കുമായി ബന്ധപ്പെട്ട ചില രേഖകൾ അദ്ദേഹത്തോട് കൊണ്ടുവരണമെന്ന് ഇഡി ആവശ‍്യപ്പെട്ടിരുന്നതായാണ് ഉന്നത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ അദ്ദേഹം അത് സമർപ്പിച്ചോയെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല.
നഗരസഭ നിയമന അഴിമതിയുമായി ബന്ധപ്പെട്ട പണമിടപാടിനെ പറ്റിയാണ് അന്വേഷണം നടക്കുന്നതെന്നും അതിന്‍റെ ഭാഗമാണ് ചോദ‍്യം ചെയ്യലെന്നും സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള രേഖകൾ പരിശോധിച്ചു വരുകയാണെന്നും ഇഡി ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി. അതേസമയം, അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്ന് മദൻ മിത്ര എംഎൽഎ നേരത്തെ തന്നെ വ‍്യക്തമാക്കിയിരുന്നു.