ടിക്കറ്റില്ലാതെ യാത്ര; പിഴ ഇരട്ടിയാക്കി റെയിൽവേ, പുക വലിച്ചാൽ 2000 രൂപ
file image
ന്യൂഡൽഹി: നിയമലംഘനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന കുറഞ്ഞ പിഴ വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ഇനി മുതൽ ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ 500 രൂപ പിഴ അടയ്ക്കേണ്ടതായി വരും. 250 രൂപയായിരുന്നു ഇതു വരെയും പിഴയായി ഈടാക്കിയിരുന്നത്. ടിക്കറ്റ് ഇല്ലാതെയുള്ള യാത്ര ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായാണ് പിഴ ഇരട്ടിയാക്കി മാറ്റിയിരിക്കുന്നത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ നടപടി. വരുമാന നഷ്ടത്തിനൊപ്പം ട്രെയിനിൽ തിരക്കു നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യവും ഇതു മൂലം ഉണ്ടാകുന്നുണ്ട്. റെയിൽവേ നിയമങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം റെയിൽ ജൂൺ 19ന് പുറപ്പെടുവിച്ചു. സ്ലീപ്പർ കോച്ചിൽ ടിക്കറ്റില്ലാതെ പിടിക്കപ്പെട്ടാൽ 780 രൂപ പിഴ അടയ്ക്കേണ്ടി വരും. ഇതു വരെയും 530 രൂപയായിരുന്നു പിഴ.
ട്രെയിനിൽ പുക വലിച്ചാൽ 2000 രൂപ പിഴ അടക്കേണ്ടി വരും. 200 രൂപയിൽ നിന്നാണ് 2000 ആയി വർധിപ്പിച്ചിരിക്കുന്നത്. യാചകവൃത്തി കണ്ടെത്തിയാൽ 2000 രൂപയും അനധികൃതമായി സ്റ്റേഷനിൽ പ്രവേശിച്ചാൽ 5000 രൂപയും പിഴയായി ഈടാക്കും. മദ്യപിച്ച് യാത്ര ചെയ്താൽ 100 രൂപ പിഴയ്ക്കൊപ്പം സാമൂഹ്യ സേവനവും നടപ്പിലാക്കും.