ഡോണൾഡ് ട്രംപിന്‍റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ.
2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തും മുൻപ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്ന ആകെ ക്രൂഡ് ഓയിലിന്‍റെ ഒരു ശതമാനം മാത്രമായിരുന്നു റഷ്യയിൽനിന്ന്. ഇപ്പോഴത് 35 ശതമാനമായിട്ടുണ്ടെന്നാണ് ട്രംപിന്‍റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ പറയുന്നത്. ഇന്ത്യയുടെ ആവശ്യത്തിനല്ല, ക്രൂഡ് ഓയിൽ സംസ്കരിച്ച് മറ്റു രാജ്യങ്ങൾക്കു വിറ്റ് ലാഭമുണ്ടാക്കാനാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതെന്നും ആരോപണം.
വാഷിങ്ടൺ ഡിസി: ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് സ്വന്തം ആവശ്യത്തിനല്ലെന്നും, സംസ്കരിച്ച് മറ്റു രാജ്യങ്ങൾക്കു വിറ്റ് പണമുണ്ടാക്കാൻ മാത്രമാണെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ.
നേരത്തെ താരിഫിന്‍റെ മഹാരാജാ എന്നു വിളിച്ച് ഇന്ത്യയെ പരിഹസിക്കാനുള്ള ശ്രമവും നവാരോ നടത്തിയിരുന്നു. ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനുള്ള ശിക്ഷ എന്ന നിലയിൽ യുഎസ് ഇന്ത്യക്കു മേൽ ഏർപ്പെടുത്തിയ 50% അധിക തീരുവ ഓഗസ്റ്റ് 27നാണ് നിലവിൽ വരുന്നത്.
അധിക തീരുവ വേണ്ടെന്നു വയ്ക്കാനുള്ള നീക്കങ്ങളൊന്നും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലാത്തതിനാൽ നടപ്പാകുമെന്നു തന്നെയാണു താൻ കരുതുന്നതെന്നും നവാരോ പറഞ്ഞു.
2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തും മുൻപ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്ന ആകെ ക്രൂഡ് ഓയിലിന്‍റെ ഒരു ശതമാനം മാത്രമായിരുന്നു റഷ്യയിൽനിന്ന്. ഇപ്പോഴത് 35 ശതമാനമായിട്ടുണ്ടെന്ന് നവാരോ ചൂണ്ടിക്കാട്ടി.
അതേസമയം, യുഎസ് ആവശ്യപ്പെട്ടിട്ടാണ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ തുടങ്ങിയതെന്നാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ നേരത്തെ വിശദീകരിച്ചിട്ടുള്ളത്. ജോ ബൈഡൻ യുഎസ് പ്രസിഡന്‍റായിരുന്ന സമയത്താണ്, ആഗോള ഇന്ധന വിപണിയിൽ സ്ഥിരത ഉറപ്പാക്കാൻ യുഎസ് അങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. എന്നാൽ, ഇതിൽ നിന്നു കടകവിരുദ്ധമായ നയമാണ് ഡോണൾഡ് ട്രംപ് സർക്കാരിന്‍റേത്.