ന്യൂഡൽഹി: തെരുവിലുള്ളവർക്ക് കുടിവെള്ളം ലഭ്യമാക്കാൻ പോലും സംസ്ഥാനങ്ങൾക്ക് സാധിക്കാതിരിക്കുമ്പോൾ സൈക്കിൾ ട്രാക്കിനെക്കുറിച്ച് സ്വപ്നം കാണുകയാണോയെന്ന് സുപ്രീം കോടതി. രാജ്യത്തെങ്ങും സൈക്കിൾ ട്രാക്കുകൾ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ പരാമർശം. ജസ്റ്റിസ്മാരായ എസ്.ഓക, ഉജ്ജൽ ഭുയൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്.
തെരുവിലേക്ക് പോയി നോക്കൂ. അവിടെ ജനങ്ങൾ ഏതവസ്ഥയിലാണ് ജീവിക്കുന്നതെന്ന് കണ്ടറിയൂ. അവർക്ക് വീടോ ശുദ്ധജലമോ ലഭ്യമാക്കാൻ സംസ്ഥാനങ്ങൾക്ക് സാധിക്കുന്നില്ല.
ജനങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ ഉഴറുമ്പോൾ സൈക്കിൾ ട്രാക്കിനെക്കുറിച്ച് സ്വപ്നം കാണുകയാണോ നിങ്ങൾ എന്നാണ് കോടതി ചോദിച്ചത്. സൈക്ലിങ് പ്രമോട്ടർ ദേവിന്ദർ സിങ് നാഗി നൽകിയ പൊതുതാത്പര്യ ഹർജിയാണ് കോടതി തള്ളിയത്.