വന്ദേമാതരം പാടുന്നത് തടഞ്ഞു; സർക്കാർ അധ്യാപകന് സസ്പെൻഷൻ AI Image
അഡിഗഡ്: സർക്കാർ സ്കൂളിൽ വന്ദേമാതരം ആലപിക്കുന്നത് തടഞ്ഞ അധ്യാപകനെ സസ്പെൻഡ് ചെയ്ത് ഉത്തർപ്രദേശ് വിദ്യാഭ്യാസ വകുപ്പ്. അലിഗഡിലെ ഷാഹ്ബുർ ഖുത്തബ് മേഖലയിലുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ബുധനാഴ്ചയാണ് സംഭവം. ഷംസുൽ ഹസൻ എന്ന അധ്യാപകനെയാണ് താത്കാലികമായി പുറത്താക്കിയത്. സ്കൂളിൽ രാവിലെ ദേശീയ ഗാനത്തിനു ശേഷം വന്ദേമാതരം ആലപിക്കുന്നതിനെ അധ്യാപകൻ നിരന്തരമായി തടഞ്ഞതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെന്ന് ജില്ലാ ബേസിക് ശിക്ഷാ അധികാരി(ബിഎസ്എ) രാകേഷ് കുമാർ സിങ് പറഞ്ഞു.
അധ്യാപകന്‍റെ നിലപാടിനെതിരേ സ്കൂൾ അധികൃതർ നേരിട്ട് പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂളിലെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വാക്കു തർക്കത്തിനിടെ അധ്യാപകൻ സഹപ്രവർത്തരോട് മോശമായി പെരുമാറിയതായും ആരോപണമുണ്ട്. വന്ദേമാതരം തന്‍റെ മതവികാരങ്ങൾക്ക് എതിരാണെന്നാണ് അധ്യാപകൻ ആവർത്തിച്ചിരുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ സുഷ്മ റാണി പറയുന്നു.