കുഞ്ഞനുജത്തി ഉൾപ്പടെ മൂന്ന് പേരെ രക്ഷിച്ചു; ഒടുവിൽ റാസൽഖൈമ കടലിൽ മുങ്ങിത്താഴ്ന്ന് 13 കാരൻ
റാസൽഖൈമ: കടലിൽ മുങ്ങിത്താഴ്ന്ന ഏഴ് വയസുള്ള സഹോദരി ഉൾപ്പെടെ മൂന്ന് പേരെ രക്ഷപ്പെടുത്തിയ 13 വയസുകാരൻ മുങ്ങിമരിച്ചു. റാസൽഖൈമയിലെ ഫ്‌ളമിംഗോ ബീച്ചിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കടലിൽ കുളിക്കാനിറങ്ങിയ സഹോദരിയും എട്ട്, ഒൻപത് വയസ്സ് വീതം പ്രായമുള്ള രണ്ട് ബന്ധുക്കളും തിരയിൽപ്പെട്ട് മുങ്ങിത്താഴുന്നത് കണ്ട 13-കാരൻ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. സഹോദരിയെയും മറ്റ് രണ്ട് കുട്ടികളെയും സുരക്ഷിതമായി കരയ്‌ക്കെത്തിക്കാൻ അവന് സാധിച്ചു.
മൂന്ന് പേരെയും രക്ഷപ്പെടുത്തിക്കഴിഞ്ഞപ്പോഴേക്കും തളർന്നുപോയ ബാലൻ തിരമാലകളിൽപ്പെട്ട് ആഴങ്ങളിലേക്ക് താഴ്ന്നുപോയി . പിന്നീട് രക്ഷാപ്രവർത്തകർ കുട്ടിയെ രക്ഷിച്ച് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബുധനാഴ്ച റാസൽഖൈമയിലെ ഷെയ്ഖ് റാഷിദ് ബിൻ സയീദ് മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം അൽ സൽഹിയ ഖബറിസ്ഥാനിൽ വൻ ജനവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ഖബറടക്കി.
ബാലൻ രക്ഷിച്ച സഹോദരിയും രണ്ട് ബന്ധുക്കളും സഖർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പിറ്റേദിവസം വീട്ടിലേക്ക് മടങ്ങി. അവരുടെ ആരോഗ്യനില തൃപ്തികരമാണ്.