അറേബ്യൻ ഉപദ്വീപിൽ ആദിമ മനുഷ്യർ താമസിച്ചിരുന്നതിന് തെളിവുകൾ കണ്ടെത്തി
ഷാർജ: അറേബ്യൻ ഉപദ്വീപിൽ ആദിമ മനുഷ്യർ താമസിച്ചിരുന്നുവെന്നതിന്‍റെ തെളിവുകൾ ഗവേഷകർ കണ്ടെത്തി. ജബൽ ഫയയിൽ നിന്ന് 80,000 വർഷം പഴക്കമുള്ള ഉപകരണങ്ങളാണ് പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്. 2,10,000 വർഷക്കാലം തുടർച്ചയായി ഈ മേഖലയിൽ മനുഷ്യ സാന്നിധ്യം ഇവിടെയുണ്ടായിരുന്നുവെന്ന് ഇത് വെളിപ്പെടുത്തുന്നതായി ഗവേഷകർ വ്യക്തമാക്കുന്നു. ആർക്കിയോളജിക്കൽ ആൻഡ് ആന്ത്രോപോളജിക്കൽ സയൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച കുറിപ്പുകളിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.
ആദിമ മനുഷ്യർ (ഹോമോ സാപ്പിയൻസ്) അറേബ്യയിലൂടെ കടന്നുപോകുക മാത്രമല്ല, ദീർഘകാല വാസസ്ഥലങ്ങൾ ഈ മേഖലയിൽ സ്ഥാപിക്കുകയും , പ്രദേശത്തിന്‍റെ കാലാവസ്ഥയുമായി പൊരുത്തപ്പെടുകയും പുതിയ ഉപകരണ നിർമ്മാണ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുകയും ചെയ്തുവെന്നാണ് പുതിയ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. ഷാർജ ആർക്കിയോളജി അതോറിറ്റി ജർമ്മനിയിലെയും യുകെയിലെയും സർവകലാശാലകളുമായി സഹകരിച്ചാണ് ഈ അന്താരാഷ്ട്ര ഗവേഷണ പദ്ധതി നടപ്പാക്കിയത്. ജർമ്മൻ റിസർച്ച് ഫൗണ്ടേഷനും ഹൈഡൽബർഗ് അക്കാദമി ഓഫ് സയൻസസും ഈ ഗവേഷണ പദ്ധതിക്ക് ധനസഹായം നൽകി. മറൈൻ ഐസോടോപ്പ് സ്റ്റേജ് 5a (MIS 5a) സാങ്കേതിക വിദ്യ അവലംബിച്ചാണ് മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞത്.
ഉപകരണങ്ങളുടെ പ്രത്യേകത
ബൈഡയറക്ഷണൽ റിഡക്ഷൻ എന്ന സങ്കീർണ്ണമായ ഉപകരണ നിർമ്മാണ സാങ്കേതികവിദ്യയാണ് ജെബൽ ഫയ നിവാസികൾ ഉപയോഗിച്ചിരുന്നത്. കല്ലുകൊണ്ടുള്ള ഉറപ്പുള്ള പാളികളുടെ രണ്ടറ്റത്തും കൃത്യമായി രാകി മിനുക്കി മൂർച്ചയുള്ളതും നീളമേറിയതുമായ കത്തികളും സമാനമായ മറ്റ് ആയുധങ്ങളും അവർ ഉണ്ടാക്കിയിരുന്നു. ഒരു പാചകക്കാരൻ മത്സ്യത്തിൽ നിന്ന് ശ്രദ്ധാപൂർവം മാംസം (ഫില്ലറ്റ്) വേർതിരിച്ചെടുക്കുന്നത് പോലെ സൂക്ഷ്മമായിട്ടാണ് ഇത് ചെയ്തിരുന്നതെന്ന് ഗവേഷകൻ ഡോ. ബ്രെറ്റ്‌സ്‌കെ പറയുന്നു. ഉപയോഗക്ഷമമായ കല്ലുകൾ കാര്യക്ഷമതയോടെ വിനിയോഗിക്കുക, ഭാവിയിലെ ഉപയോഗത്തിനായി അസംസ്കൃത കല്ല് സംരക്ഷിക്കുക എന്നിവയായിരുന്നു ലക്ഷ്യമെന്നും ഇത് ആഴത്തിലുള്ള പാരിസ്ഥിതിക അറിവും അസാധാരണമായ വൈദഗ്ധ്യവും പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
വേട്ടയാടൽ, കശാപ്പ്, സംസ്കരണ പ്ലാന്‍റുകൾ, അധിക ഉപകരണങ്ങൾ നിർമ്മിക്കൽ എന്നിവയ്ക്കായാണ് വിവിധോദ്ദേശ്യ ഉപകരണങ്ങൾ രൂപകൽപ്പന ചെയ്തിരുന്നത്. 2,10,000 മുതൽ 80,000 വർഷങ്ങൾക്ക് മുമ്പുള്ളതും അറേബ്യൻ പുരാവസ്തുശാസ്ത്രത്തിലെ അപൂർവവുമായ ഒരു പുരാവസ്തു രേഖ ജെബൽ ഫയയിൽ സൂക്ഷിച്ചിട്ടുണ്ട്. ആദിമ മനുഷ്യർ തുടർച്ചയായി ഈ സ്ഥലത്ത് താമസമാക്കിയിരിക്കുകയോ പല വട്ടം ഇതേ സ്ഥലത്ത് തിരിച്ചെത്തുകയോ ചെയ്തിട്ടുണ്ടെന്ന് ലുമിനസെൻസ് ഡേറ്റിംഗ് ഉപയോഗിച്ച് നടത്തിയ പഠനത്തിൽ ഗവേഷകർ കണ്ടെത്തി. “ജെബൽ ഫയയിലെ കണ്ടെത്തലുകൾ കാണിക്കുന്നത് പ്രതിരോധശേഷി, പൊരുത്തപ്പെടുത്തൽ, നവീകരണം എന്നിവ മനുഷ്യരാശിയുടെ ഏറ്റവും സുപ്രധാനമായ സ്വഭാവവിശേഷങ്ങളിൽ പെടുന്നവയാണ് എന്ന വസ്തുതയാണ്.,” -എസ്‌എഎ ഡയറക്ടർ ഈസ യൂസിഫ് പറഞ്ഞു.
ഈ ഉപകരണങ്ങൾ മനുഷ്യരും ഭൂമിയും തമ്മിലുള്ള ആഴമേറിയ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും യുനെസ്കോ അംഗീകാരത്തിനായി ഫയ പാലിയോ ലാൻഡ്‌സ്കേപ്പിനെ നാമനിർദ്ദേശം ചെയ്യാനുള്ള ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുമ്പോൾ ഇത്തരം കണ്ടെത്തലുകൾ വലിയ ഊർജമാണ് നൽകുന്നതെന്ന് ഈസ യൂസിഫ് വ്യക്തമാക്കി.
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ നാമനിർദ്ദേശം ചെയ്യുന്നതിനായി അൽ ഫയ സൈറ്റിന്‍റെ അതിർത്തികൾ നിർണയിച്ച് ഉത്തരവിറക്കിയിരുന്നു. ഇത് പ്രകാരം അംഗീകൃത ഭൂപടത്തിൽ വിവരിച്ചിരിക്കുന്ന അൽ ഫയയുടെ സ്ഥാനം, അതിർത്തികൾ, വിസ്തീർണ്ണം എന്നിവ സംയോജിപ്പിച്ച് ഒരു സാംസ്കാരിക പൈതൃക സ്ഥലമായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.