ഗതാഗത നിയമലംഘനങ്ങളിൽ കുറവെന്ന് ദുബായ് ആർടിഎ
ദുബായ്: 2026-ന്‍റെ ആദ്യ പകുതിയിലെ കണക്കുകൾ പ്രകാരം ദുബായിൽ ഗതാഗത നിയമലംഘനങ്ങളിൽ 21 ശതമാനത്തിന്‍റെ കുറവുണ്ടായതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. കർശനമായ ഫീൽഡ് പരിശോധനകളും സ്മാർട്ട് ഡാറ്റാ വിശകലനവും യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തിയതായി ആർടിഎ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയിലെ പാസഞ്ചർ ട്രാൻസ്പോർട്ട് ആക്ടിവിറ്റീസ് മോണിറ്ററിങ് ഡയറക്ടർ സഹീദ് അൽ ബലൂഷി വ്യക്തമാക്കി.
ഈ വർഷത്തെ ആദ്യ ആറു മാസത്തിനിടെ 16 ലക്ഷത്തിലേറെ പരിശോധനകളാണ് ആർടിഎ ഉദ്യോഗസ്ഥർ വിവിധ മേഖലകളിൽ നടത്തിയത്.
കഴിഞ്ഞ വർഷം ഇത് 15 ലക്ഷം പരിശോധനകളായിരുന്നു. പരിശോധനകളുടെ എണ്ണം വർധിച്ചുവെങ്കിലും നിയമലംഘനങ്ങളുടെ ആകെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ 38,000 നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാനത്ത്, ഈ വർഷം അത് 30,000 ആയി കുറഞ്ഞു.
പൊതുഗതാഗത സംവിധാനങ്ങൾ, സ്കൂൾ ബസുകൾ, ടാക്സികൾ, വിനോദസഞ്ചാര വാഹനങ്ങൾ, വാടകയ്ക്ക് ഓടുന്ന വാഹനങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധനകളും നിരീക്ഷണങ്ങളും.