ഗതാഗത മേഖലയിൽ സമഗ്ര പരിഷ്കരണത്തിന് യുഎഇ.
അബുദാബി: ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ബഹുമുഖ പദ്ധതിയുമായി യുഎഇ. അതിവേഗ പാതകൾ 10 വരിയാക്കുക, നാലാമത്തെ ദേശീയ പാത സ്ഥാപിക്കുക, സ്മാർട്ട് സിഗ്നൽ സംവിധാനം രാജ്യമാകെ നടപ്പാക്കുക തുടങ്ങിയവയാണ് നടപ്പാക്കുന്നത്. റോഡ്, ഗതാഗത മേഖലകൾക്കായി 5 വർഷത്തിനകം 17,000 കോടി ദിർഹം ചെലവഴിച്ചാണ് സമഗ്ര പരിഷ്കാരം. നടത്തുന്നത്.
ജനസംഖ്യാ വർധനയും സാമ്പത്തിക വളർച്ചയും വാഹന പെരുപ്പവും കണക്കിലെടുത്താണ് പഞ്ചവത്സര പദ്ധതിക്ക് തുടക്കമിടുന്നതെന്ന് അബുദാബിയിൽ നടന്ന സർക്കാർ വാർഷിക സമ്മേളനത്തിൽ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ അൽ മസ്റൂയി പറഞ്ഞു.
ജനസംഖ്യാ വർധനയ്ക്ക് ആനുപാതികമായി സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർഷത്തിൽ 8 ശതമാനം വർധിക്കുന്നുണ്ട്. ഇത് ആഗോള ശരാശരിയുടെ (2%) നാലിരട്ടിയാണ്.
രാജ്യത്ത് ഏറ്റവും തിരക്കേറിയ ദുബായ്-ഷാർജ അൽ ഇത്തിഹാദ് റോഡിൽ ഇരു ദിശകളിലുമായി 3 വരികൾ വീതം കൂട്ടിച്ചേർക്കും. മൊത്തം 6 വരി അധികമായി വരുന്നതോടെ റോഡിന്‍റെ ശേഷി 60% വർധിക്കുകയും കുരുക്ക് കുറയുകയും ചെയ്യും.
രാജ്യത്തിന്‍റെ ഭൂരിഭാഗം ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന എമിറേറ്റ്സ് റോഡ് 10 വരികളായി വികസിപ്പിക്കും. ശേഷി 65% വർധിപ്പിക്കുന്നതോടെ യാത്രാ സമയം 45% കുറയ്ക്കാനാകും. പ്രതിദിനം 3.6 ലക്ഷം യാത്രകൾ നടത്താൻ ശേഷിയുള്ള 120 കിലോമീറ്റർ നീളമുള്ള നാലാമത്തെ ഫെഡറൽ മോട്ടർ വേ നിർമിക്കുന്നതിനുള്ള പഠനവും പദ്ധതിയിലുണ്ട്.