കുട്ടികളുടെ ക്യാൻസർ ചികിത്സയ്ക്ക് കരുത്തായി ഹോപ്പ്; തിരുവനന്തപുരത്ത് പ്രവർത്തനം വിപുലീകരിക്കുന്നു
ദുബായ്: കേരളത്തിലെ ക്യാൻസർ ബാധിതരായ കുട്ടികൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുന്നതിനായി ദുബായ് കേന്ദ്രമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷൻ തിരുവനന്തപുരത്തെ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നു. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍ററുമായി ഹോപ്പ് പുതിയ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ആർസിസി ഡയറക്റ്ററുടെ ചേംബറിൽ നടന്ന ചടങ്ങിൽ ആർസിസി ഡയറക്റ്റർ ഡോ. രജനീഷ് കുമാറും ഹോപ്പ് ചെയർമാൻ കെ.കെ. ഹാരിസും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ. ഗുരുപ്രസാദ്, ഹോപ്പ് ഡയറക്റ്റർ ഹാഷിം അബൂബക്കർ, സീനിയർ അഡ്മിൻ മാനേജർ ഹസനുൽ ബന്ന തുടങ്ങിയവർ പങ്കെടുത്തു.
ലോക ബാല്യകാല ക്യാൻസർ ബോധവൽക്കരണ മാസമായ സെപ്റ്റംബറിൽ ഹോപ്പിന്‍റെ സേവനങ്ങൾ കൂടുതൽ കുട്ടികളിലേക്കും കുടുംബങ്ങളിലേക്കും എത്തിക്കുന്നതിന്‍റെ ഭാഗമായാണ് ആർസിസിയുമായുള്ള സഹകരണം വിപുലീകരിക്കുന്നത്.
പുതിയ ധാരണപ്രകാരം ആർസിസിയിലെ പീഡിയാട്രിക് ഓങ്കോളജി വിഭാഗത്തിൽ സോഷ്യൽ വർക്കർ, സ്റ്റാഫ് നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുടെ സേവനം ഹോപ്പ് നേരിട്ട് ലഭ്യമാക്കും.
ക്യാൻസർ ചികിത്സയിലൂടെ കടന്നുപോകുന്ന കുട്ടികൾക്കും മാതാപിതാക്കൾക്കും ചികിത്സയ്ക്കിടെ ആവശ്യമായ സാമൂഹിക, മാനസിക, ശാരീരിക പിന്തുണകൾ ഇതിലൂടെ ഉറപ്പാക്കും.
കേരളത്തിലെ കാൻസർ ബാധിതരായ കുട്ടികളുടെ കുടുംബങ്ങൾക്ക് സൗജന്യ താമസം, ഭക്ഷണം, യാത്രാസഹായം, പോഷക പിന്തുണ, കൗൺസലിങ്, സാമ്പത്തിക സഹായം തുടങ്ങിയ സേവനങ്ങളും ഹോപ്പ് നൽകിവരുന്നു.
തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, മുക്കം, തലശേരി എന്നിവിടങ്ങളിലായി ഹോപ്പ് ഹോം സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. കേരളത്തിന് പുറത്തും പ്രവർത്തനം വ്യാപിപ്പിച്ച ഹോപ്പ്, ബംഗളൂരുവിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ ബാല്യകാല കാൻസർ പിന്തുണാ സേവനങ്ങൾ നൽകിവരുന്നു. 2016ലാണ് ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷൻ പ്രവർത്തനം തുടങ്ങിയത്.