മാനുഷിക പരിഗണന: 1,295 അപേക്ഷകൾക്ക് അംഗീകാരം നൽകി ദുബായ് ജിഡിആർഎഫ്എ
ദുബായ്: ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഈ വർഷത്തിന്‍റെ ആദ്യ പകുതിയിൽ പരിഗണിച്ച 2,267 മാനുഷിക അപേക്ഷകളിൽ 1,295 എണ്ണത്തിന് അംഗീകാരം നൽകി. രാജ്യത്തെ നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് അപേക്ഷകരുടെ സവിശേഷ വ്യക്തിഗത സാഹചര്യങ്ങൾ വിശദമായി വിലയിരുത്തിയാണ് തീരുമാനമെടുത്തത്.
ഓരോ അപേക്ഷയും പ്രത്യേകമായി പരിശോധിച്ച്, മാനുഷിക പരിഗണനകളും നിയമങ്ങളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടാണ് വകുപ്പിന് കീഴിലുള്ള മാനുഷിക കേസുകൾ കൈകാര്യം ചെയ്യുന്ന സമിതി പ്രവർത്തിക്കുന്നതെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി. യുഎഇ ഉയർത്തിപ്പിടിക്കുന്ന സഹിഷ്ണുത, ഐക്യദാർഢ്യം, മനുഷ്യന്‍റെ അന്തസ് എന്നിവ സംരക്ഷിച്ചുകൊണ്ട് അസാധാരണ സാഹചര്യങ്ങളോട് പ്രതികരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജനങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന ദുബായ് സർക്കാരിന്‍റെ നയത്തിന്‍റെ ഭാഗമായാണ് ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതെന്ന് ജിഡിആർഎഫ്എ ദുബായ് ഡയറക്റ്റർ ജനറൽ ലെഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.
എല്ലാ മാനുഷിക കേസുകളെയും വലിയൊരു ഉത്തരവാദിത്തമായാണ് വകുപ്പ് കാണുന്നതെന്നും ഓരോ അപേക്ഷയ്ക്ക് പിന്നിലും കേൾക്കേണ്ടതായ വ്യക്തിഗത ജീവിതസാഹചര്യങ്ങൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമവ്യവസ്ഥ പൂർണ്ണമായി പാലിച്ച് സേവനങ്ങളുടെ കാര്യക്ഷമതയും വഴക്കവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.