ഗൾഫിൽ നിന്നുള്ള 700 സർവീസുകൾ റദ്ദാക്കി: യുഎഇയിൽ 20,000 ത്തിലേറെ യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി
ദുബായ്: അബുദാബി, ദുബായ് വിമാനത്താവളങ്ങൾക്കുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തെതുടർന്ന് യുഎഇയിൽ 20,000 ത്തിലധികം യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു. യാത്രക്കാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും മാറ്റിയെന്ന് യുഎഇ അധികൃതർ അറിയിച്ചു. ഭക്ഷണവും വെള്ളവും അടിസ്ഥാനസൗകര്യങ്ങളും യാത്രക്കാർക്ക് ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
വ്യോമപാതകൾ അടച്ചതിനെത്തുടർന്ന് ദുബായിലേക്കും പുറത്തേക്കുമുള്ള എല്ലാ സർവീസുകളും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകീട്ട് 3 മണിവരെയാണ് സർവീസുകൾ നിർത്തി വച്ചിരിക്കുന്നത്. അടുത്ത മൂന്നുദിവസത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക്, 10 ദിവസത്തിനുള്ളിൽ മറ്റൊരു വിമാനം ബുക്ക് ചെയ്യാം. അതല്ലെങ്കിൽ പണം തിരികെ ആവശ്യപ്പെടാമെന്നും എമിറേറ്റ്സ് അറിയിച്ചു.
ഗൾഫിൽ നിന്നുള്ള 700ലേറെ വിമാനങ്ങൾ റദ്ദാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. പഞ്ചിമേഷ്യയിൽനിന്ന് സർവീസ് നടത്തുന്ന 4,329 വിമാനങ്ങളിൽ ഞായറാഴ്ചത്തെ 716 വിമാനങ്ങളാണ് സർവീസ് റദ്ദാക്കിയത്. എമിറേറ്റ്‌സ്, ഫ്‌ളൈദുബായി, എത്തിഹാദ് എയർവെയ്‌സ്, എയർ അറേബ്യ, ഖത്തർ എയർവെയ്‌സ്, ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ ഇന്ത്യ, ബ്രിട്ടീഷ് എയർവെയ്‌സ്, സൗദിയ, ഒമാൻ എയർ ഉൾപ്പെടെയുള്ള വിമാനക്കമ്പനികളാണ് സർവീസ് റദ്ദാക്കിയത്.
ഗൾഫിൽ 3 വിമാനത്താവളങ്ങൾക്കുനേരേയാണ് ഇറാൻ ആക്രമണമുണ്ടായത്. ദുബായ്, അബുദാബി വിമാനത്താവളങ്ങൾക്കുപുറമേ ബഹ്‌റൈൻ വിമാനത്താവളത്തിനുനേരേയും ആക്രമണമുണ്ടായി. അബുദാബി വിമാനത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തിലാണ് ഒരാൾ മരിച്ചത്. ഇവിടെ ഏഴുപേർക്ക് പരിക്കേറ്റു. ദുബായ് വിമാനത്താവളത്തിൽ നാലുപേർക്കും പരുക്കേറ്റു.