'ഫിൻഫ്ലുവൻസർ' ലൈസൻസുമായി യുഎഇ; ലക്ഷ്യം ഡിജിറ്റൽ സാമ്പത്തിക മേഖലയുടെ നിയന്ത്രണം
ദുബായ്: സാമ്പത്തിക കാര്യങ്ങളിലുള്ള അറിവും നിക്ഷേപ കാര്യങ്ങളിലുള്ള വൈദഗ്ദ്ധ്യവും ഓഹരി വ്യാപാരത്തിന്റെ 'ടിപ്പുകളും' ഒക്കെ സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരുമായി പങ്കുവെക്കുന്നവരാണോ നിങ്ങൾ? ഉടൻ തന്നെ കൈവശമുള്ള ഡിവൈസിൽ റെക്കോർഡിങ്ങ് തുടങ്ങാൻ വരട്ടെ. നിങ്ങൾ യുഎയിലാണ് താമസിക്കുന്നതെങ്കിൽ അത്തരം ഉപദേശമോ പ്രചോദനമോ നൽകുന്നതിന് മുൻപ് നിയമപരമായ ലൈസൻസ് നേടണം.
ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ മറ്റുള്ളവരെ ഉപദേശിക്കാൻ പോകുന്ന നിങ്ങൾക്ക് ധന നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നിങ്ങളെ ഉപദേശിക്കുകയാണ് യുഎഇയിലെ സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി. ഇത്തരം ഉപദേശകർക്ക് വേണ്ടിയാണ് അതോറിറ്റി 'ഫിൻഫ്ലുവൻസർ ലൈസൻസ്' ആരംഭിച്ചത്.
സോഷ്യൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ സാമ്പത്തിക ഉള്ളടക്കങ്ങളിൽ കൂടുതൽ സുതാര്യത, വിശ്വാസം, നിയന്ത്രണം എന്നിവ കൊണ്ടുവരിക എന്നതാണ് ഫിൻഫ്ലുവൻസർ ലൈസൻസിന്‍റെ ലക്ഷ്യം.
സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലോ ഇവന്‍റുകളിലോ മറ്റേതെങ്കിലും മാധ്യമങ്ങളിലോ സാമ്പത്തിക/ നിക്ഷേപ ഉപദേശം പങ്കിടുന്ന ഏതൊരാൾക്കും ഇനി മുതൽ എസ്സിഎയുടെ ലൈസൻസ് ഉണ്ടായിരിക്കണം.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ നിക്ഷേപ വിശകലനം, ശുപാർശകൾ, സാമ്പത്തിക പ്രമോഷനുകൾ എന്നിവ നടത്തുന്ന വ്യക്തികൾക്കായി ഈ പുതിയ സംരംഭം വ്യക്തമായ നിയമങ്ങൾ കൊണ്ടുവരുന്നുണ്ട്. നിക്ഷേപകരെ സംരക്ഷിക്കാനും, ഓൺലൈനിൽ പങ്കിടുന്ന സാമ്പത്തിക വിവരങ്ങൾ കൃത്യവും ഉത്തരവാദിത്തപൂർണവും, നിയമപരമായി സാധുവാണെന്നും ഉറപ്പാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണിത്.
കോണ്ടെന്‍റ് ക്രിയേറ്റർമാർക്ക് അടുത്ത മൂന്ന് വർഷത്തേക്ക് തങ്ങളുടെ സേവനവുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ, പുതുക്കൽ, നിയമ കൺസൾട്ടേഷൻ ഫീസ് എന്നിവ എസ്.സി.എ ഒഴിവാക്കിയിട്ടുണ്ടെന്ന് എസ്സിഎ, സിഇഒ വലീദ് സഈദ് അൽ അവാദി പറഞ്ഞു.