പ്രവാസികൾക്ക് നിർഭയമായി മക്കളെ നാട്ടിലേക്ക് അയക്കാം: സ്കൂൾ - കോളെജുകൾ ലഹരിവിമുക്തമെന്ന് മന്ത്രി രമേശ് ചെന്നിത്തല
ദുബായ്: ലഹരിക്കെതിരെയുള്ള പോരാട്ടമായ ഓപറേഷൻ തൂഫാന് പ്രവാസി സമൂഹം നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഹരിമരുന്ന് സംഘങ്ങൾക്കെതിരേ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. അതിനാൽ നാട്ടിലെ സ്കൂളുകളിലും കോളെജ് ക്യാംപസുകളിലും പൂർണ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്. പ്രവാസികൾക്ക് യാതൊരു ഭയവും കൂടാതെ മക്കളെ പഠനാവശ്യങ്ങൾക്കായി നാട്ടിലേക്ക് അയക്കാമെന്നും മന്ത്രി വ്യക്തമാക്കി.
അജ്മാനിൽ ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി ചെന്നിത്തല മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ലഹരിമരുന്ന് മാഫിയക്കെതിരേ കൈക്കൊണ്ട നടപടികളുടെ റിപോർട്ട് വരും ദിവസങ്ങളിൽ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. ഭാവിയിലും ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ പ്രവാസികൾ സജീവമായി പങ്കാളികളാകണമെന്ന് ആഭ്യന്തരമന്ത്രി അഭ്യർഥിച്ചു.
കേരളത്തിന്‍റെ വികസനത്തിലും വളർച്ചയിലും പ്രവാസികൾ വഹിച്ച പങ്ക് വലുതാണ്. നിലവിൽ ഗൾഫ് മേഖല നേരിടുന്ന വെല്ലുവിളികൾ താൽക്കാലികം മാത്രമാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാന സർക്കാർ പ്രവാസികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.