കാണാതായ ഡിക്‌സന്‍ (26) 
Pravasi

3 മാസമായി കാണാമറയത്ത് ഡിക്സൺ; തീരാവേദനയുമായി നിർധന മാതാപിതാക്കൾ

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് ഡിക്സൻറെ ബന്ധുവായ ബനഡിക്ട് യുഎയിലെത്തിയിട്ടുണ്ട്.

Ardra Gopakumar

അബുദാബി: തിരുവനന്തപുരം സ്വദേശി ഡിക്സനെ (26) കാണാതായിട്ട് 3 മാസം പിന്നിട്ടു. അബുദാബി ഷാബിയ 9 മേഖലയിലെ സൂം ടെലികോം ട്രേഡിങ്ങ് എന്ന സ്ഥാപനത്തിൽ റിപ്പയറിങ്ങ് സ്റ്റാഫായി ജോലി ചെയ്യുകയായിരുന്നു. ജോലി സ്ഥലത്തുനിന്നാണ് ഈ ചെറുപ്പക്കാരനെ കാണാതായത്.

കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് ഡിക്സൻ വിസിറ്റ് വിസയിൽ യു എ യിലെത്തിയത്. ജോലിയിൽ പ്രവേശിച്ച ശേഷം 2 മാസം കൂടി വിസിറ്റ് വിസയുടെ കാലാവധി നീട്ടി. ഇതിനിടെ രണ്ട് പ്രാവശ്യമായി 24,500 രൂപ നാട്ടിലേക്ക് അയച്ചു.തൊഴിൽ വിസയിലേക്ക് മാറിയ ശേഷം എമിറേറ്റ്സ് ഐഡിക്ക് വേണ്ടി അപേക്ഷിച്ചതിന്റെ രേഖകൾ താമസിച്ചിരുന്ന മുറിയിൽ നിന്ന് കിട്ടിയിട്ടുണ്ട്. കാണാതായ മെയ് 15 ന് ചായ കുടിക്കാൻ പുറത്ത് പോയി തിരികെ വന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പിന്നീട് പുറത്തുപോയ ഡിക്സൻ തിരിച്ചെത്തിയില്ല.

തൊഴിലുടമ പിറ്റേ ദിവസം ലേബർ വകുപ്പിൽ ഡിക്സൻ ഒളിച്ചോടിപ്പോയതായി പരാതി നൽകി. പിന്നീട് സുഹൃത്തുക്കളും ബന്ധുക്കളും പല രീതിയിൽ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഡിക്സനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും അബുദാബി എംബസി അധികൃതർക്കും,ശശി തരൂർ എം പിക്കും പരാതി നൽകി.ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് ഡിക്സൻറെ ബന്ധുവായ ബനഡിക്ട് യു എ യിലെത്തിയിട്ടുണ്ട്.

മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്താൻ മണൽ ഭൂമിയിലേക്ക് പോയ മകനെ കാത്തിരിക്കുകയാണ് മാതാപിതാക്കളായ സെബാസ്റ്റ്യനും ജനോബിയും. മകനെ അന്വേഷിച്ച് യുഎയിലേക്ക് പോകാനുള്ള സാമ്പത്തിക ശേഷി ഈ കുടുംബത്തിനില്ല. രണ്ട് സഹോദരങ്ങളാണ് ഡിക്സനുള്ളത്. അബുദാബിയിലെ സുഹൃത്തുക്കളും ബന്ധുക്കളും സന്നദ്ധ പ്രവർത്തകരും ഊർജിതമായി അന്വേഷണം തുടരുകയാണ്; ഡിക്സനെ കണ്ടെത്താമെന്ന ഉറച്ച പ്രതീക്ഷയിൽ. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വിളിക്കേണ്ട നമ്പറുകൾ +971552191701; +971589380260; +919744916949

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും