ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച: ഒരുക്കം പൂർത്തിയാക്കി യുഎഇ

 
Pravasi

ചെറിയ പെരുന്നാളിന് ഒരുങ്ങി യുഎഇ; പ്രത്യേക ഓഫറുകളുമായി ഹോട്ടലുകളും മാളുകളും

അവധി ദിനങ്ങൾ ആഘോഷമാക്കാൻ ഹോട്ടലുകളും മാളുകളും പ്രത്യേക പാക്കേജുകളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്

MV Desk

ദുബായ്: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷം. പെരുന്നാൾ ആഘോഷങ്ങൾക്കായി യുഎഇയിലെ ഏഴ് എമിറേറ്റുകളും ഒരുങ്ങിക്കഴിഞ്ഞു. ഷോപ്പിങ് മാളുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അവധി ദിനങ്ങൾ ആഘോഷമാക്കാൻ ഹോട്ടലുകളും മാളുകളും പ്രത്യേക പാക്കേജുകളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

∙അബുദാബിയിൽ ഷെയ്ഖ് സായിദ് ഫെസ്റ്റിവലാണ് പ്രധാന ആകർഷണം. അൽ വത്ബയിൽ നടക്കുന്ന ഈ മേളയിൽ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറും. അൽ ഐനിൽ ഈ മാസം 27 വരെ ‘ഗൈത അൽ ഐൻ’ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പും നടക്കും. ഷെയ്ഖ് സായിദ് ഗ്രാൻഡ് പള്ളി, യാസ് ഐലൻഡ്, സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റ് എന്നിവയും സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

ദുബായിൽ പെരുന്നാൾ അവധി ദിനങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും കുടുംബങ്ങളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനുമായി പ്രധാന പൊതു ബീച്ചുകളിൽ കുടുംബങ്ങൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. ജുമൈറ 1, 2, 3 ബീച്ചുകൾ (നൈറ്റ് ബീച്ച് ഉൾപ്പെടെ), ഉമ്മു സുഖീം 1, 2 ബീച്ചുകൾ എന്നിവിടങ്ങളിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

പെരുന്നാളിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ വൈകിട്ട് 4 മുതൽ 7 വരെ മുഷ്‌രിഫ് നാഷനൽ പാർക്ക്, അൽ മംസാർ പാർക്ക്, സബീൽ പാർക്ക് എന്നിവിടങ്ങളിൽ ‘സീസൺ ഓഫ് വുൾഫ’യുടെ ഭാഗമായി വിവിധ പരിപാടികൾ അരങ്ങേറും. . ആദ്യമായി നാദ് അൽ ഷെബ പാർക്കിലും പ്രത്യേക ആഘോഷങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ മൂന്നാം പെരുന്നാൾ ദിനത്തിൽ ഹർബിയ പ്രകടനങ്ങളും സാംസ്കാരിക ശിൽപശാലകളും നടക്കും. ചിൽഡ്രൻസ് സിറ്റിയിൽ കുട്ടികൾക്കായി മത്സരങ്ങളും സമ്മാന വിതരണവും സംഘടിപ്പിക്കും. ​‘സീസൺ ഓഫ് വുൾഫ’യുടെ ഭാഗമായുള്ള പരിപാടികൾ 23 വരെ തുടരും. എക്സ്പോ സിറ്റി ദുബായിൽ 20 മുതൽ 22 വരെ പ്രത്യേക പെരുന്നാൾ ആഘോഷങ്ങൾ നടക്കും.

ആഘോഷവേളയിൽ പൊതുജനാരോഗ്യം ഉറപ്പാക്കാൻ ഭക്ഷണശാലകളിലും ഷോപ്പിങ് മാളുകളിലും മുനിസിപ്പാലിറ്റി പരിശോധന കർശനമാക്കി. നഗരം വൃത്തിയായി സൂക്ഷിക്കുന്നതിനായി 2,876 ശുചിത്വ തൊഴിലാളികൾ 280 സൂപ്പർവൈസർമാർ എന്നിവരെ നിയോഗിച്ചു. 785 അത്യാധുനിക വാഹനങ്ങളും യന്ത്രങ്ങളും നിരത്തുകളിലും ബീച്ചുകളിലും വിന്യസിച്ചിട്ടുണ്ട്. തൊഴിലാളികൾക്കായി മുഹൈസിന, അൽ ഖൂസ്, ജബൽ അലി മേഖലകളിൽ മൂന്ന് പ്രത്യേക ഈദ് ആഘോഷങ്ങൾ സംഘടിപ്പിക്കും. ഏകദേശം 30,000 തൊഴിലാളികൾ ഇതിൽ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഭക്ഷ്യ സുരക്ഷയുമായോ പൊതുജനാരോഗ്യവുമായോ ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ പൊതുജനങ്ങൾക്ക് 800900 എന്ന ടോൾ ഫ്രീ നമ്പറിലോ ദുബായ് 24/7' ('Dubai 24/7') ആപ്പ് വഴിയോ ബന്ധപ്പെടാവുന്നതാണ്. ഷാർജ റമസാൻ ഫെസ്റ്റിവൽ പെരുന്നാൾ ദിനങ്ങളിലും തുടരും. ഖോർഫക്കാൻ ആംഫി തിയറ്റർ, അൽ സുഹുബ് റെസ്റ്റ് ഹൗസ്, അൽ ഹീറ ബീച്ച്, അൽ മജാസ് വാട്ടർഫ്രണ്ട് എന്നിവടങ്ങളിൽ കുടുംബങ്ങൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രാദേശിക ബ്രാൻഡുകൾക്കും ചെറുകിട സംരംഭകർക്കും ഈ മേളയിൽ വലിയ പങ്കാളിത്തമുണ്ട്.

∙​ഉമ്മുൽ ഖുവൈനിൽ ഡ്രീംലാൻഡ് അക്വാ പാർക്ക്, ഷൂട്ടിംഗ് ക്ലബ്ബുകൾ, മറൈൻ ക്ലബ്ബുകൾ എന്നിവ പെരുന്നാൾ ആഘോഷത്തിന് മാറ്റുകൂട്ടും. സാഹസിക പ്രിയർക്കായി ജബൽ ജൈസിലെ ലോകത്തിലെ ഏറ്റവും നീളമേറിയ സിപ്പ് ലൈൻ സജ്ജമാണ്. അൽ ഹംറ ഗോൾഫ് ക്ലബ്ബ്, ദായ ഫോർട്ട് എന്നിവയും സന്ദർശകരെ ആകർഷിക്കും.

കടുത്ത നടപടി: സ്വർണത്തിനു തീരുവ കൂട്ടി, വില കുതിക്കും

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്