യുക്രെയ്നെ സഹായിക്കാൻ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് വാൻസ് ആഗ്രഹിച്ചു
വാഷിങ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ യുക്രെയ്നെ സഹായിക്കാൻ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് അമെരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ.
പ്രശസ്ത പത്രപ്രവർത്തകരായ മാഗി ഹേബർമാനും ജോനാഥൻ സ്വാനും എഴുതിയ "റീജൈം ചേഞ്ച്" എന്ന പുതിയ പുസ്തകത്തിലാണ് ഇതു സംബന്ധിച്ച പരാമർശമുള്ളത്. യുക്രെയ്നിനെ സഹായിക്കാൻ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സ് ആഗ്രഹിച്ചിരുന്നതായാണ് അതിൽ പറയുന്നത്. എന്നാൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അത് ചിരിച്ചു തള്ളുകയായിരുന്നു.
"റീജൈം ചേഞ്ച് " എന്ന പുസ്തകത്തിലെ പരാമർശ പ്രകാരം യുക്രെയ്നിലേയ്ക്ക് സമാധാന സേനാംഗങ്ങളെ അയയ്ക്കുന്നത് സംബന്ധിച്ച് യുഎസിൽ ഒരു യോഗം നടക്കുകയായിരുന്നു. ഫ്രാൻസ്, ബ്രിട്ടൻ, നെതർലൻഡ്സ് തുടങ്ങിയ നാറ്റോ രാജ്യങ്ങളിൽ നിന്ന് സൈന്യത്തെ അയയ്ക്കാനുള്ള നിർദേശം ഉയർന്നു വന്നപ്പോൾ ജെ.ഡി. വാൻസ് ആശങ്ക പ്രകടിപ്പിച്ചു.
യുക്രെയ്നിലേയ്ക്ക് നാറ്റോ സൈന്യത്തെ അയയ്ക്കുന്നത് റഷ്യയെ പ്രകോപിപ്പിക്കുമെന്നും അമെരിക്കയെ നേരിട്ട് സംഘർഷത്തിലേയ്ക്ക് വലിച്ചിഴയ്ക്കുമെന്നും വാൻസ് വിശ്വസിച്ചു. തൽഫലമായി യൂറോപ്യേതര രാജ്യങ്ങളിൽ നിന്നു സഹായം തേടാൻ ജെ ഡി വാൻസ് നിർദേശിച്ചു. ഇതിനായി അദ്ദേഹം നിർദേശിച്ചത് സൗദി അറേബ്യയെയും ഇന്ത്യയെയുമായിരുന്നു.
ജെ.ഡി. വാൻസിന്‍റെ നിർദേശം കേട്ട് ഡോണൾഡ് ട്രംപ് ചിരിച്ചു.
"ഇന്ത്യക്കാർ ഒരിക്കലും അങ്ങനെ ചെയ്യില്ല. അവർ സ്വന്തം പോക്കറ്റിൽ നിന്ന് അത്തരമൊരു കാര്യത്തിനായി പണം ചെലവഴിക്കില്ല" എന്ന് ട്രംപ് പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും ട്രംപ് പരാമർശിച്ചിട്ടുണ്ടെന്ന് പുസ്തകം അവകാശപ്പെടുന്നു.
"പ്രധാനമന്ത്രി മോദിക്ക് എന്നെ വളരെ ഇഷ്ടമാണ്. അദ്ദേഹം എന്നെ കാണാൻ ആഗ്രഹിച്ചു" എന്നു പറഞ്ഞ ട്രംപ് കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യക്കാർ ഒരിക്കലും ഒന്നിനും പണം നൽകുന്നില്ലെന്നും കൂട്ടിച്ചേർത്തു.