"മെഡൽ ഒഫ് വാലർ'
file image
ഷിക്കാഗോ: അമെരിക്കൻ മലയാളിയായ പൊലീസ് ഉദ്യോഗസ്ഥൻ ആന്‍റണി പടിയറയ്ക്ക് ധീരതയ്ക്കുള്ള യുഎസ് പൊലീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ അംഗീകാരം. ഉന്നത ബഹുമതിയായ "മെഡൽ ഒഫ് വാലർ' അംഗീകാരമാണ് ആന്‍റണിയെ തേടിയെത്തിയത്. ഷിക്കാഗോയുടെ നോർത്ത് സബേർബായ ആർലിങ്ടൺ ഹൈറ്റ്സ് വില്ലേജ് ഹാളിൽ ആന്‍റണിയെ അംഗീകാരം നൽകി ആദരിച്ചു.
അസാധാരണമായ ധീരതയോ വീരകൃത്യങ്ങളോ കാണിക്കുന്ന സൈനികർക്കോ സിവിലിയൻമാർക്കോ നൽകുന്ന ഏറ്റവും ഉയർന്ന സൈനിക ബഹുമതിയാണ് "മെഡൽ ഒഫ് വാലർ' . ശത്രുവിനെ അഭിമുഖീകരിക്കുമ്പോഴോ ജീവൻ പണയപ്പെടുത്തിയുള്ള സാഹചര്യങ്ങളിലോ ആണ് ഈ ബഹുമതി സാധാരണയായി നൽകുന്നത്. ഇത് ധീരതയുടെയും നിസ്വാർഥ സേവനത്തിന്‍റെയും പ്രതീകമായാണ് കരുതുന്നത്.
അമെരിക്കൻ മലയാളി പൊലീസ് ഉദ്യോഗസ്ഥൻ ആന്‍റണി പടിയറയ്ക്കാണ് ധീരതയ്ക്കുള്ള യുഎസ്ന്‍റെ ഉന്നത ബഹുമതി ലഭിച്ചത്.
ആർലിങ്ടൺ ഹൈറ്റ്സ് പൊലീസ് ഡിപ്പാർട്ട്മെന്‍റിൽ കഴിഞ്ഞ 12 വർഷമായി ആന്‍റണി ജോലി ചെയ്തു വരികയാണ്. ഭാര്യ ഷെറിൽ. രണ്ടു കുട്ടികൾ. സെബാസ്റ്റ്യൻ പടിയറയും റോസിയുമാണ് മാതാപിതാക്കൾ.
ചിക്കാഗോയിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകൻ പീറ്റർ കുളങ്ങരയുടെയും സാലിക്കുട്ടിയുടെയും മകളാണ് ഷെറിൽ. മലയാളിയായ പൊലീസ് ഉദ്യോഗസ്ഥന്ലഭിച്ച ധീരതയ്ക്കുള്ള ഈ അംഗീകാരത്തിൽ ഷിക്കാഗോയിലെ മലയാളി സമൂഹം ആഹ്ലാദം പങ്കു വച്ചു.